എണ്ണ ഉല്‍പ്പാദനത്തില്‍ യുഎഇ -സൗദി തര്‍ക്കത്തിന് താല്‍ക്കാലിക വിരാമം; വില വര്‍ദ്ധനവ് പിടിച്ചുകെട്ടാനായില്ല

റിയാദ്: പ്രധാന എണ്ണ ഉല്‍പ്പാദന രാജ്യങ്ങളായ സൗദിയും യുഎഇയും തമ്മില്‍ എണ്ണ ഉല്‍പ്പാദന പരിധിയുടെ കാര്യത്തില്‍ ഏറെ നാളായി നിലനിന്നിരുന്ന തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം. എന്നിരുന്നാലും എണ്ണ വില വര്‍ദ്ധനവ് തുടരുകയാണ്. തര്‍ക്കം പരിഹരിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും ആഗോള വിപണിയില്‍ എണ്ണവില കുറയുന്നില്ല.

ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം കാരണം 22 അംഗ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ്സിന് എണ്ണ ഉല്‍പ്പാദനം കൂട്ടുന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. ഇതും എണ്ണ വിപണിയില്‍ അനിശ്ചിതത്വത്തിനും തുടര്‍ന്ന് വില വര്‍ദ്ധനവിനും കാരണമാവുകായിരുന്നു.

എണ്ണ വില വര്‍ദ്ധന പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായി പ്രതിദിനം 20 ലക്ഷം ബാരല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാമെന്നായിരുന്നു എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്കിടയിലെ ധാരണ. ഇതില്‍ തങ്ങളുടെ ഉല്‍പ്പാദന ഓഹരി കൂടുതല്‍ വര്‍ധപ്പിക്കണമെന്ന അബൂദാബിയുടെ ആവശ്യമാണ് തര്‍ക്കത്തിന് കാരണമായത്. മറ്റ് അംഗ രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ അബൂദാബിക്ക് അനുവദിക്കപ്പെട്ട ഉല്‍പ്പാദന പരിധി വളരെ കുറവാണെന്നും ഇത് ഉയര്‍ത്താന്‍ അനുവദിക്കണമെന്നുമാണ് അബൂദാബിയുടെ ആവശ്യം.

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ നിലവിലെ 3.17 ദശലക്ഷം ബാരലില്‍ നിന്ന് 3.65 ദശലക്ഷം ബാരലായി പ്രതിദിന ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് അബൂദാബിക്ക് അനുമതി നല്‍കിയിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കൂട്ടായ തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന എണ്ണ വിലയാണ് ആഗോള വിപണിയില്‍ നിലവിവുള്ളത്. കൊറോണയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ പല രാജ്യങ്ങളും പിന്‍വലിച്ചതോടെ സാദാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയും എണ്ണ ഉപഭോഗം വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ ഇതിനനുസൃതമായി എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഒപെക് രാജ്യങ്ങള്‍ തയ്യാറാവാതിരുന്നതും എണ്ണ വിപണിയല്‍ വില വര്‍ദ്ധനവിന് ഇടയാക്കി.

അതേസമയം യുഎഇ-സൗദി തര്‍ക്കം താല്‍ക്കാലികമായി അവസാനിച്ചതോടെ എണ്ണ വില നിയന്ത്രണ വിധേയമാവുമെന്ന വിലയിരുത്തലാണ് ആഗോള വിപണിയിലുള്ളത്. അതിനിടെ എണ്ണ വില വര്‍ദ്ധനവില്‍ ഇന്ത്യയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വില നിയന്ത്രിക്കണമെന്ന ആവശ്യവുമായി് ഇന്ത്യന്‍ സര്‍ക്കാര്‍ യുഎഇയും, സൗദിയുമായും ബന്ധപ്പെട്ടിട്ടുണ്ട്.