കൊറോണയുടെ ‘ഡെല്‍റ്റ’ വകഭേദം ദ്രുതഗതിയില്‍ അമേരിക്കയിൽ പടരുന്നതായി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ തുടക്കത്തില്‍ തിരിച്ചറിഞ്ഞ കൊറോണയുടെ ‘ഡെല്‍റ്റ’ വകഭേദം ദ്രുതഗതിയില്‍ അമേരിക്കയിൽ പടരുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആകെ രോഗികളില്‍ 80 ശതമാനവുമിപ്പോള്‍ ഡെല്‍റ്റ വകഭേദം സ്ഥിരീകരിക്കുന്നവരാണ്. കൊറോണ വാക്സിനേഷന്‍ വേഗത്തിലാക്കി നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്ന തിരക്കിലുള്ള ബൈഡന്‍ ഭരണകൂടത്തിന് പുതിയ വ്യാപനം കടുത്ത ഭീഷണി സൃഷ്ടിക്കുകയാണ് .

ഡെല്‍റ്റ അഥവാ, ബി.1.617.2 എന്ന വകഭേദമാണിപ്പോള്‍ പുതിയ രോഗികളില്‍ 80 ശതമാനത്തിലേറെ പേരിലും കണ്ടെത്തുന്നത്. മിസോറി, ഇയോവ, കന്‍സാസ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യൂട്ട, കൊളറാഡോ സംസ്ഥാനങ്ങളില്‍ നാലില്‍ മൂന്നും ഇതാണ്.

ഫൈസര്‍, മോഡേണ കമ്പനികളുടെ വാക്സിനുകളാണ് യു എസ് ഭൂരിഭാഗം പേര്‍ക്കും നല്‍കുന്നത്. അതേ സമയം, ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം അപകടകരമാണെന്ന് യുഎസിലെ പകര്‍ച്ച വ്യാധി വിഭാഗം വിദഗ്ധന്‍ ഡോ. ആന്‍റണി ഫൗചി മുന്നറിയിപ്പ് നല്‍കുന്നു.