ഉഷ്ണ തരംഗത്തില്‍ വെന്തുരുകി കാനഡ; 500 ലേറെപ്പേര്‍ മരിച്ചു; ഭീതി വര്‍ദ്ധിപ്പിച്ച് കാട്ടുതീയും

ഒട്ടാവോ: ഇതുവരെ ഉണ്ടായിട്ടില്ലാത്ത അത്ര കനത്ത ചൂടില്‍ കാനഡയുടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ 500 ലേറെപ്പേര്‍ മരിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ആഴ്ച അപ്രതീക്ഷിതമായി 719 പേർ മരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തതായി ബ്രിട്ടീഷ് കൊളംബിയയുടെ ചീഫ് കിരീടാവകാശി വെള്ളിയാഴ്ച പറഞ്ഞു.

അന്തരീക്ഷ താപനില അതിഭീകരമായി ഉയര്‍ന്ന കനാഡയെ ആശങ്കയിലാഴ്ത്തി കാട്ടുതീയും പടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ ബ്രിട്ടീഷ്- കൊളംബിയ പ്രവിശ്യയില്‍ 62 പുതിയ തീപ്പിടുത്തങ്ങള്‍ ഉണ്ടായതായി കാനഡ പ്രധാനമന്ത്രി ജോണ്‍ ഹൊര്‍ഗാന്‍ അറിയിച്ചു.

കൊടും ചൂടിനും ഉഷ്ണതരംഗത്തിനുമിടയിലാണ് കാട്ടുതീ വ്യാപനം വര്‍ദ്ധിക്കുന്നത്. ഇതോടെ ദുരിതത്തിലായിരിക്കുകയാണ് കാനഡ. കാട്ടുതീയെ തുടര്‍ന്ന് കാനഡയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് ആയിരത്തോളം പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിലെ സ്ഥിതി അതിഗുരുതരമാണ്. അടുത്ത ഘട്ടങ്ങളില്‍ മുന്നോട്ട് പോകുമ്പോള്‍ കനേഡിയന്‍ സായുധ സേന ജീവനക്കാരുടെ പിന്തുണയോടെ രക്ഷാപ്രവര്‍ത്തനം നടത്തുമെന്നും പ്രതിരോധ മന്ത്രി ഹര്‍ജിത് സഞ്ജന്‍ ട്വിറ്ററില്‍ കുറിച്ചു. ലിട്ടണ്‍ മേഖലയിലാണ് തീ വ്യാപിക്കുന്നത് രൂക്ഷമായത്.

എന്നാല്‍ തീപ്പിടുത്തവുമായി ബന്ധപ്പെട്ട മരണമോ പരിക്കുകളോ സംബന്ധിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ കൈമാറിയിട്ടില്ല. വാന്‍കോവറില്‍ 250 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമവും സമീപപ്രദേശങ്ങളും 90 ശതമാനവും കത്തിനശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അടുത്ത രണ്ട് ദിവസവും രാജ്യത്ത് റെക്കോര്‍ഡ് ചൂട് തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാനഡയിലെ പരിസ്ഥിതി വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. ബ്രിട്ടിഷ് കൊളംബിയയില്‍ മാത്രം അഞ്ച് ദിവസത്തിനുള്ളില്‍ 486 മരണങ്ങളുണ്ടായതായി പറയപ്പെടുന്നു. പടിഞ്ഞാറന്‍ കാനഡയിലും വടക്കുകിഴക്കന്‍ യുഎസിലുമാണ് കനത്ത ചൂടില്‍ ജനജീവിതം ദുസ്സഹമായിരിക്കുന്നത്.

ഉഷ്ണ തരംഗത്തെ തുടര്‍ന്ന് രാത്രിയില്‍ പോലും കടുത്ത ചൂട് കുറയാത്തതിനാല്‍ ഉറങ്ങാന്‍ പോലും ആകാത്ത അവസ്ഥയിലാണ് ജനങ്ങള്‍. ചൂടില്‍ നിന്നു മുക്തി നേടാനായി പൂളുകളിലേക്കും ഐസ്‌ക്രീം പാര്‍ലറിലേക്കും ശീതികരിച്ച മറ്റിടങ്ങളിലേക്കുമൊക്കെ ജനങ്ങള്‍ കൂട്ടമായി എത്തുന്ന ചിത്രങ്ങള്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.