സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങാനാകില്ല; കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം

ന്യൂഡെൽഹി: സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് മരുന്ന് വാങ്ങുന്ന സംവിധാനം നാളെ മുതൽ ഇല്ല. കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തുമാത്രമേ ഇനിമുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കൊറോണ വാക്‌സിന്‍ വാങ്ങാന്‍ കഴിയൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.

ജൂലൈ ഒന്ന് മുതല്‍ പുതിയ രീതി നിലവില്‍വരും. സ്വകാര്യ കൊറോണ വാക്‌സിനേറ്റ് സെന്റര്‍ എന്ന് രജിസ്റ്റര്‍ ചെയ്യാനായി കോവിനില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് പ്രത്യേക ഇടം ഉണ്ടാകും. കോവിനില്‍ തന്നെ വാക്‌സിന്‍ വാങ്ങാനുള്ള അനുമതിയും ലഭിക്കും. എന്‍എച്ച്എയുടെ പെയ്‌മെന്റ് സംവിധാനത്തിലൂടെ പണം അടയ്ക്കുകയും വേണം. ഇതിനുശേഷമായിരിക്കും ഓര്‍ഡര്‍ സ്വീകരിക്കുക.

രാജ്യത്ത് നിര്‍മ്മിക്കുന്ന വാക്‌സിന്റെ 75 ശതമാനവും സൗജന്യ വാക്‌സിനേഷന്‍ ഡ്രൈവിനായി കേന്ദ്രസര്‍ക്കാരാണ് വാങ്ങുന്നത്. ബാക്കി 25ശതമാനം വാക്‌സിന്‍ ഡോസാണ് രാജ്യത്തുടനീളമുള്ള സ്വകാര്യ ആശുപത്രികള്‍ക്ക് ലഭിക്കുക.