ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ജൂലൈ 21 വരെ നീട്ടി

ദുബായ്: ഇന്ത്യയില്‍നിന്ന് യുഎഇയിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ജൂലൈ 21 വരെ നീട്ടി. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടേതാണ് തീരുമാനം. ഇതു സംബന്ധിച്ച്‌ യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യോമസേനയ്ക്ക് നോട്ടീസ് നല്‍കി.

ചരക്ക് വിമാനങ്ങളെയും ബിസിനസ്, ചാര്‍ട്ടര്‍ ഫ്ളൈറ്റുകളെയും നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കും.
ഇന്ത്യയില്‍ നിന്നുള്ളത് കൂടാതെ ലൈബീരിയ, നമീബിയ, സിയറ ലിയോണ്‍, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സാംബിയ, വിയറ്റ്നാം, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നൈജീരിയ, ദക്ഷിണാഫ്രിക്ക, നേപ്പാള്‍ തുടങ്ങി 13 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ സര്‍വീസുകളാണ് നിര്‍ത്തിവയ്ക്കുന്നത്.

ചില വിമാനക്കമ്പനികള്‍ ബുക്കിങ് തുടങ്ങിയിരുന്നെങ്കിലും യാത്രാ നിബന്ധനകളിലെ അവ്യക്തത കാരണം ബുക്കിങ് നിര്‍ത്തിവച്ചു.
ഏപ്രില്‍ 24 മുതലാണ് ജിസിഎഎയും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റിയും ഇന്ത്യയില്‍ നിന്ന് വരുന്ന ദേശീയ അന്തര്‍ദ്ദേശീയ വിമാനക്കമ്പനികള്‍ക്കുള്ള എല്ലാ ഫ്ളൈറ്റുകളും നിര്‍ത്തിവെച്ചത്.