തുറക്കാതെ തുറന്ന് കേരളം; ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഇളവുകള്‍. രോഗവ്യാപനം കൂടിയ മേഖലകളില്‍ സമ്പൂര്‍ണ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും.

ടിപിആറിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ എ,ബി,സി,ഡി എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് ഇളവുകള്‍. ടിപിആര്‍ 30ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണാണ്. സംസ്ഥാനത്ത് 12 തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ബാധകം. ഇവിടങ്ങളില്‍ നിന്ന്‌ അകത്തേക്കും പുറത്തേക്കും പ്രവേശിക്കാന്‍ ഒരു വഴി മാത്രമേ ഉണ്ടാവുകയുള്ളു.

ടിപിആര്‍ എട്ട് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളില്‍ കടകള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 25 ശതമാനം ജീവനക്കാരോടെയും പ്രവര്‍ത്തിക്കാം. പൊതുഗതാഗതത്തിനും അനുമതിയുണ്ട്. സാമൂഹിക അകലം പാലിച്ചുള്ള കളികള്‍ക്കും രാവിലെയും വൈകുന്നേരവുമുള്ള നടത്തത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

ടിപിആര്‍ എട്ടു മുതല്‍ 20 വരെയുള്ള ഇടങ്ങളില്‍ ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. മറ്റു കടകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 50 ശതമാനം തൊഴിലാളികളുമായി പ്രവര്‍ത്തിക്കാം. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍,ബുധന്‍, വെള്ളി ദിവസങ്ങളില്‍ 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ബിവറേജസ് ഔട്ട്ലറ്റുകള്‍ തുറക്കും. ഇവിടങ്ങളില്‍ ഓട്ടോ, ടാക്സികള്‍ക്ക് അനുമതിയില്ല.

ടിപിആര്‍ 20 മുതല്‍ 30 വരെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായിരിക്കും. ഓട്ടോ, ടാക്സി സര്‍വീസുകള്‍ അനുവദിക്കില്ല. ഹോട്ടലുകളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പാഴ്സലായി ഭക്ഷണം നല്‍കാം. ജ്വല്ലറികള്‍, തുണി കടകള്‍, ചെരുപ്പ് കടകള്‍ എന്നിവയും അറ്റകുറ്റപണികള്‍ നടത്തുന്ന കടകളും 50 ശതമാനം തൊഴിലാളികളുമായി വെള്ളിയാഴ്ച മാത്രം തുറക്കാം.

മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും ശനിയും ഞായറും ലോക്ക്ഡൗണ്‍ തുടരും. 30 ശതമാനത്തിന് മുകളില്‍ ടിപിആറുള്ള മേഖലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും.