ലോക്ക്ഡൗൺ നാളെ മുതൽ ലഘൂകരിക്കുന്നു; പൊതുഗതാഗതം മിതമായ തോതിൽ; ബെവ്കോ ഓട്ട്‌ലെറ്റുകളും ബാറുകളും തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നാളെ മുതൽ ലഘൂകരിക്കും. വ്യാവസായിക, കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ എല്ലാ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും. അവശ്യവസ്തുക്കളുടെ കടകൾ എല്ലാ ദിവസം രാവിലെ 7 മുതൽ വൈകീട്ട് 7 വരെ.

ജൂൺ 17 മുതൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവൺമെന്റ് കമ്പനികൾ എന്നിവ റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 % ജീവനക്കാരെ അനുവദിച്ച് എല്ലാ ദിവസവും പ്രവർത്തിക്കാം. സെക്രട്ടേറിയേറ്റിൽ നിലവിലേത് പോലെ റൊട്ടേഷൻ അടിസ്ഥാനത്തിൽ 50 ശതമാനം വരെ ജീവനക്കാർക്ക് പ്രവർത്തിക്കാം.

തദ്ദേശഭരണ സ്ഥാപനങ്ങളെ ക്ലസ്റ്ററുകളായി തിരിച്ചു നിയന്ത്രണം ഏർപ്പെടുത്തും. രോഗവ്യാപനത്തോത് കൂടുതൽ ഉള്ള മേഖലകളിലായിരിക്കും നിയന്ത്രണം.

പുതിയ ഇളവുകൾ:

∙ ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗണ്‍ തുടരും

∙ അവശ്യവസ്തുക്കളുടെ കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം.

∙ ഷോപ്പിങ് മാളുകൾ തുറക്കില്ല.

∙ 17 മുതൽ പൊതുഗതാഗതം മിതമായ തോതിൽ അനുവദിക്കും.

∙ ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല.

∙ ബെവ്കോ ഓട്ട്‌ലെറ്റുകളും ബാറുകളും തുറക്കും. ബെവ്ക്യൂ ആപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവ പ്രവർത്തിക്കുക. പ്രവൃത്തി സമയം രാവിലെ 9 വരെ വൈകിട്ട് 7 വരെ.

∙ അക്ഷയകേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളിവരെ പ്രവർത്തിക്കാം

∙ സെക്രട്ടേറയറ്റിൽ 50 ജീവനക്കാർ ഹാജരാകണം.

∙ വിവാഹത്തിനും മരണാന്തര ചടങ്ങുകൾക്കും 20 പേർ മാത്രം.

സംസ്ഥാനത്ത് മൊത്ത ത്തിൽ രണ്ടാം തരംഗം ഏതാണ് നിയന്ത്രിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. എന്നാൽ നിരവധി പഞ്ചായത്തുകളിൽ ടിപിആർ ഉയർന്നു നിൽക്കുകയാണ്. ഇത്തരം പഞ്ചായത്തുകളെ കണ്ടെത്തി അവയെ കണ്ടെയ്ൻമെന്‍റ് സോണായി തിരിച്ച് കർശനിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. ടിപിആർ അധികം ഉയർന്നതല്ലെങ്കിലും അധിക ടിപിആർ ഉള്ള മറ്റു പഞ്ചായത്തുകളിലും നിയന്ത്രണം വേണം.

തദ്ദേശസ്ഥാപനങ്ങളിലെ ഏഴ് ദിവസത്തെ ശരാശരി ടിപിആർ എട്ട് ശതമാനത്തിന് താഴെ വന്നാൽ അതിനെ കുറഞ്ഞ വ്യാപനമായി കണക്കാക്കും. എട്ടിനും 20 ശതമാനത്തിനും ഇടയിലാണ് വ്യാപനമെങ്കിലും ഭാഗീക നിയന്ത്രമുണ്ടാവും. 20 ശതമാനത്തിന് മുകളിലാണ് ടിപിആർ എങ്കിൽ അവിടെ അതിതീവ്രവ്യാപനമേഖലയായി കണക്കാക്കി നിയന്ത്രണം ഏർപ്പെടുത്തും. 30 ശതമാനത്തിന് മുകളിലേക്ക് ടിപിആർ വന്നാൽ കർശനനിയന്ത്രണം ഉണ്ടാവും .

നാല് മേഖലകളായി തിരിച്ച് നിയന്ത്രണം

ടിപിആർ 30% ൽ കൂടിയ സ്ഥലങ്ങളിൽ -ട്രിപ്പിൾ ലോക്ഡൗൺ

ടിപിആർ 20%-30% – നിലവിലെ ലോക്ഡൗൺ തുടരും

ടിപിആർ 8%-20% – കർശന നിയന്ത്രണം

ടിപിആർ- 8% ൽ താഴെയുള്ള മേഖലകളിൽ കൂടുതൽ ഇളവുകൾ