ദുബായിൽ വൻ അഗ്നിബാധ; മലയാളിയുടേതടക്കം എട്ടോളം വെയർ ഹൗസുകൾ കത്തിനശിച്ചു

ദുബായ്: അൽ ഖൂസ് വ്യവസായ മേഖല നാലിൽ വൻ അഗ്നിബാധ. മലയാളിയുടേതടക്കം എട്ടോളം വെയർ ഹൗസുകൾ കത്തിനശിച്ചു. ഡുൽകോ കമ്പനിയുടെ വെയർഹൗസിന് പിറകുവശത്തെ രാസപദാർഥങ്ങൾ സൂക്ഷിച്ച വെയർഹൗസിൽ നിന്ന് ആദ്യം കനത്ത പുക പുറത്തുവരികയും പിന്നീട് തീനാളമുയരുകയുമായിരുന്നു.

അടുത്തടുത്തായി ഒട്ടേറെ വെയർഹൗസുകൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. ആർക്കും പരുക്കില്ല. വൻനാശനഷ്ടം കണക്കാക്കുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള ജിടിഐ ഇന്റീരിയർ എന്ന വെയർഹൗസാണ് കത്തിനശിച്ചത്.

ഇന്റീരിയർ ഡെക്കറേഷനുമായി ബന്ധപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. മറ്റൊരു വെയർ ഹൗസിലുണ്ടായിരുന്ന ഏഴ് ജീപ്പ് വ്രാങ്ക്‌ലറുകൾ ചാമ്പലായി. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗം തീ നിയന്ത്രണവിധേയമാക്കിയതിനാൽ കൂടുതൽ വെയർഹൗസുകളിലേയ്ക്ക് വ്യാപിച്ചില്ല.

ഇവിടെ നിന്നുയർന്ന കറുത്തപുക വളരെ അകലേയ്ക്ക് പോലും കാണമായിരുന്നു. മലയാളികളടക്കം ഒട്ടേറെ പേർ വിവിധ വെയർഹൗസുകളിലായി ജോലി ചെയ്യുന്നു.