ഇസ്രയേലിൽ നെതന്യാഹുവിനെ മാറ്റാൻ നീക്കം ; പ്രതിപക്ഷ നേതാവ് യയ്‌ര്‍ ലപീദിന് സാധ്യത ; പിടിച്ചു നിൽക്കാൻ നെതന്യാഹു

ജറുസലേം: പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യം രൂപീകരിച്ചതോടെ ഇസ്രയേലിൽ ഭരണമാറ്റത്തിന് വഴിയൊരുങ്ങുന്നു. പത്തുവര്‍ഷത്തിലേറെയായി ഇസ്രയേല്‍ പ്രധാനമന്ത്രിയായി തുടരുന്ന ബെഞ്ചമിന്‍ നെതന്യാഹു അധികാര കസേരയില്‍ നിന്ന് പുറത്തേക്ക്. സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ പിന്തുണ ലഭിച്ചതായി പ്രതിപക്ഷ നേതാവ് യയ്‌ര്‍ ലപീദ് പ്രസിഡന്‍റ് റൂവന്‍ റിവ്‌ലിനെ അറിയിച്ചു.

തീവ്ര വലതുപക്ഷ യമിന പാര്‍ട്ടിയുടെ നേതാവ് നഫ്‌താലി ബെനറ്റുമായാണ് ലപീദ് സഖ്യമുണ്ടാക്കിയത്. ആദ്യ രണ്ടുവര്‍ഷം ബെനറ്റ് പ്രധാനമന്ത്രിയാവും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല് തിരഞ്ഞെടുപ്പുകളാണ് ഇസ്രയേലില്‍ നടന്നത്. രണ്ടു മാസം മുൻപ് നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ലിക്കുഡ് പാര്‍ട്ടിയുടെ തലവനായ നെതന്യാഹുവിനെ സര്‍ക്കാരുണ്ടാക്കാന്‍ പ്രസിഡന്‍റ് ആദ്യം ക്ഷണിച്ചിരുന്നു.

ലിക്കുഡ് പാര്‍ട്ടിക്ക് 52 സീറ്റാണ് ലഭിച്ചത്. നെതന്യാഹു വിരുദ്ധ പക്ഷത്തിന് 57 സീറ്റുകളും കിട്ടി. നെതന്യാഹുവിന് പിന്തുണ നേടാന്‍ കഴിയാതെ വന്നതോടെയാണ് അവസരം ലപീദിനു ലഭിക്കുന്നത്. ഏഴ് സീറ്റുകള്‍ നേടിയ വലതുപക്ഷ പാര്‍ട്ടി യമിനയുടെയും നാല് സീറ്റുകള്‍ നേടിയ അറബ് കക്ഷി റാആമിന്‍റെയും നിലപാടുകള്‍ ഇതോടെ നിര്‍ണായകമായി. അതേസമയം, സത്യപ്രതിജ്ഞയ്ക്ക് പത്തുദിവസം ബാക്കിയുള്ളതിനാല്‍ നെതന്യാഹു അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഈ ധാരണ അട്ടിമറിക്കാനിടയുണ്ടെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നത്.