പ്രഭാതഭക്ഷണത്തിന് നികുതി പണമെന്ന വിവാ​ദം; തുക തിരികെ നൽകുമെന്ന് ഫിൻലൻഡ് പ്രധാനമന്ത്രി സന മരിൻ

ഹെൽസിങ്കി: ജനങ്ങളുടെ നികുതി പണത്തിൽ നിന്നും പ്രഭാതഭക്ഷണ ചെലവിനായി അനധികൃതമായി പണമെടുത്തെന്ന ആരോപണം നേരിട്ട ഫിൻലൻഡ് പ്രധാനമന്ത്രി സന മരിൻ, ചെലവാക്കിയ പണം മുഴുവൻ തിരികെ നൽകുമെന്ന് ഉറപ്പ് നൽകി.

ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്നും സന മരിൻ ഉറപ്പ് നൽകി. ഭക്ഷണത്തിനായി ചെലവഴിച്ച തുകയെക്കുറിച്ച് ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ മുഴുവൻ തുകയും തിരിച്ചടക്കുമെന്നും സന മരിൻ ട്വിറ്ററിൽ വ്യക്തമാക്കി.

കേസരാന്തയിലെ ഔദ്യോഗിക വസതിയിലെ താമസത്തിനിടയ്ക്ക് കുടുംബത്തിൻറെ പ്രഭാത ഭക്ഷണത്തിനായി 365 ഡോളർ പ്രതിമാസം കൈപ്പറ്റിയെന്നാണ് ആരോപണം.

നിയമവിധേയമായ തുക പോലും ഭാവിയിൽ ഭക്ഷണചെലവിനായി വിനിയോ​ഗിക്കില്ല. അലവൻസ് നിയമാനുസൃതമാണോ എന്നും തിരിച്ചടവിൽ നികുതി നൽകേണ്ടതുണ്ടോ എന്നും പരിശോധിച്ച് തീരുമാനിക്കണമെന്ന് ഉദ്യോ​ഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറ്റ് ചുമതലകൾ കൂടി തനിക്കുണ്ടെന്നും പ്രധാനമന്ത്രി സന മരിൻ പറഞ്ഞു.