വാക്സിൻ എടുക്കാത്ത ജീവനക്കാർക്ക് ശമ്പളം ഇല്ല; ഉത്തരവ് പുറപ്പെടുവിച്ച് ഉജ്ജയിൻ മുനിസിപ്പൽ കോർപറേഷൻ

ഭോപ്പാൽ: കൊറോണ വാക്സിൻ കുത്തിവെപ്പ് എടുക്കാത്ത ജീവനക്കാർക്ക് ശമ്പളം ഇല്ലെന്ന ഉത്തരവ് പുറപ്പെടുവിച്ച് മധ്യപ്രദേശിലെ ഉജ്ജയിൻ മുൻസിപ്പൽ കോർപറേഷൻ. ഇതോടെ ചില ഓഫീസർമാർ ഉൾപ്പെടെ മുൻസിപ്പൽ കോർപറേഷനിലെ മുപ്പത് ശതമാനത്തോളം ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ല.

അതേസമയം കുത്തിവെപ്പ് എടുക്കേണ്ടത് സ്വന്തം താൽപര്യ പ്രകാരമാണെന്ന കേന്ദ്രസർക്കാർ നിലപാടിന് വിരുദ്ധമാണ് മുൻസിപ്പൽ കോർപറേഷന്റെ ഉത്തരവ്. രണ്ടാംഘട്ടത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോർപറേഷൻ ജീവനക്കാരെ മുൻനിര പോരാളികളായി ഉൾപ്പെടുത്തുകയും വാക്സിൻ സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. മറ്റ് പ്രതികൂല സംഭവങ്ങൾ ഉണ്ടാവാതിരിക്കാനും അവരുടെ കുടുംബങ്ങൾ സുരക്ഷിതമായിരിക്കാനും വേണ്ടിയായിരുന്നു ഇതെന്ന് ഉജ്ജയിൻ മുൻസിപ്പൽ കോർപറേഷൻ കമ്മിഷണർ ക്ഷിതിജ് സിംഘാൾ പറഞ്ഞു. അവർക്ക് രോഗം പിടിപെടാനുള്ള സാധ്യത വളരെക്കൂടുതലാണ്. അതുകൊണ്ടു തന്നെ അവർ രോഗം പടരാനുള്ള മാധ്യമമായി മാറാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു.

1,600 ജീവനക്കാരുള്ള മുൻസിപ്പൽ കോർപറേഷനിലെ 70 ശതമാനം ജീവനക്കാർ മാത്രമാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. അവശേഷിക്കുന്നവരിൽ ചില ഓഫീസർമാരുമുണ്ട്. ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തവർക്ക് മാത്രമേ മേയ് മാസത്തെ ശമ്പളം ലഭിക്കുകയുള്ളൂ- സിംഘാൾ കൂട്ടിച്ചേർത്തു.