സൗദിയിലേക്ക് യുഎഇ അടക്കം 11 രാജ്യങ്ങളിൽ നിന്നുമുള്ള യാത്രാവിലക്ക് പിൻവലിച്ചു

ജിദ്ദ: കൊറോണ വ്യാപനം കുറഞ്ഞതിനാൽ സൗദിയിൽ നിലവിൽ യാത്രാവിലക്കുള്ള 20 രാജ്യങ്ങളിൽ യുഎഇ അടക്കം 11 രാജ്യങ്ങളിൽ നിന്നും പ്രവേശനം അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാളെ (ഞായർ) പുലർച്ചെ ഒരു മണി മുതൽ പ്രവേശനം അനുവദിക്കും. ഈ രാജ്യങ്ങളിൽ നിന്നും സൗദിയിൽ പ്രവേശിക്കുന്നവർക്ക് ഒരാഴ്ചത്തെ ഇന്സ്ടിട്യൂഷനൽ ക്വാറന്റീൻ നിർബന്ധമാണ്.

യുഎഇക്ക് പുറമെ ജർമനി, അമേരിക്ക, അയർലന്റ്, ഇറ്റലി, പോർച്ചുഗൽ, യു.കെ, സ്വീഡൻ, സ്വിറ്റ്‌സർലന്റ്, ഫ്രാൻസ്, ജപ്പാൻ എന്നീ രാജ്യങ്ങളാണ് യാത്രാവിലക്ക് നീക്കിയ മറ്റു രാജ്യങ്ങൾ. എന്നാൽ യാത്രാവിലക്ക് നിലനിൽക്കുന്ന ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള വിലക്ക് തുടരും. യുഎഇയിൽ നിന്നുള്ള വിലക്ക് നീക്കിയത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് അനുഗ്രഹമാകും.

നിലവിൽ ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് നിലനിൽക്കുന്നുണ്ട്. അതിനാൽ സൗദി പ്രവാസികൾക്ക് ഉടനെ യുഎഇ വഴിയുള്ള യാത്ര നടക്കില്ല. എന്നാൽ ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് ജൂൺ 14 മുതൽ ഒഴിവാക്കിയേക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ കൊറോണ വ്യാപനം വിലയിരുത്തിയായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുകയെ ന്നും അംബാസഡർ അറിയിച്ചിരുന്നു.