വാക്സിനേഷൻ കഴിഞ്ഞവരിൽ വീണ്ടും കൊറോണ വരുന്നതിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രം

ന്യൂഡെൽഹി: കൊറോണ രോഗമുക്തി നിരക്ക് ഉയരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം. ഇതുവരെ 86 ശതമാനം പേർ രോഗമുക്തരായി. ആകെ ജനസംഖ്യയുടെ 1.8 ശതമാനം പേരെ മാത്രമാണ് നിലവിൽ വൈറസ് ബാധിച്ചതെന്നും നീതി ആയോഗ് വ്യക്തമാക്കുന്നു.

വാക്സിനേഷൻ കഴിഞ്ഞവരിൽ വീണ്ടും കൊറോണ വരുന്നതിൽ ആശങ്ക വേണ്ട. തുടർ രോഗബാധ ഗുരുതരമാകില്ല. ചെറിയ ശതമാനം കേസുകളിൽ മാത്രമേ ആശുപത്രി വാസം വേണ്ടിവരുന്നുള്ളൂവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കേരളത്തിലേതടക്കം നിയന്ത്രണങ്ങൾ കേസുകൾ കുറയാൻ കാരണമാകുന്നു. കൂട്ടായ കഠിനാധ്വാനത്തിന്റെ ഫലമാണിത്. ജാഗ്രത കൈവിടരുതെന്നും നീതി ആയോഗ് ആവർത്തിച്ചു.

അതേസമയം രാജ്യത്തെ പ്രതിദിന കൊറോണ മരണം ഏറ്റവും ഉയർന്ന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 24 മണിക്കൂറിൽ 4329 പേർ കൂടി വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 2,78,719 ആയി.