റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്റെ രണ്ടാം ബാച്ച്‌ ഹൈദരാബാദിലെത്തി

ന്യൂഡെൽഹി: സ്പുട്‌നിക് വാക്‌സിന്റെ രണ്ടാം ബാച്ച്‌ ഇന്ന് ഹൈദരാബാദ് വിമാനത്താവളത്തിലെത്തി. മഹാമാരി വിരുദ്ധ സഹകരണത്തിന്റെ അന്താരാഷ്ട്ര മാതൃകയാണ് ഇതെന്ന് റഷ്യൻ അംബാസിഡർ നികൊളെ കുദസേവ് അഭിപ്രായപ്പെട്ടു. ഏപ്രിൽ 21 നായിരുന്നു ഇന്ത്യയിൽ ഉപയോഗത്തിന് സ്പുട്നിക്കിന് അനുമതി നൽകിയത്.

”കൊറോണ പ്രതിരോധത്തിനെതിരെയുള്ള സംയുക്തപ്രവർത്തനങ്ങളുടെ ഭാഗമായാണ് വാക്‌സിന് ഇന്ത്യയിലെത്തിയത്. ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗം കൂടിയാണ് ഇത്”- റഷ്യൻ അംബാസിഡർ പറഞ്ഞു.

രാജ്യത്ത് ഉപയോഗിക്കുന്ന ആദ്യ വിദേശ നിർമിത കൊറോണ വാക്സിനാണ് സ്പുട്നിക് 5. മെയ് ഒന്നിനാണ് റഷ്യൻ നിർമിത കൊറോണ വാക്സിനായ സ്പുട്നിക് ആദ്യ ബാച്ച്‌ ഇന്ത്യയിലെത്തിയത്. ഹൈദരാബാദിലെ റെഡ്ഡീസ് ലബോറട്ടറിയാണ് ഇന്ത്യയിലെ സ്പുട്നിക് വിതരണം ഏറ്റെടുത്തിരിക്കുന്നത്.

റഷ്യൻ നിർമിത വാക്‌സിനായ സ്പുട്നിക് 5 കഴിഞ്ഞ ദിവസം മുതൽ രാജ്യത്ത് ഉപയോഗിച്ച്‌ തുടങ്ങിയിരുന്നു. ഹൈദരാബാദിലെ റഡ്ഡീസ് ലബോറട്ടറിയിൽ വെച്ച് കസ്റ്റം ഫാർമ സർവീസസ് മേധാവി ദീപക് സപ്രയാണ് ഇന്ത്യയിൽ ആദ്യമായി സ്പുട്നിക് വാക്സിൻ സ്വീകരിച്ചത്.