വാക്സിനേഷൻ പരിഹാരം; മഹാമാരിയുടെ രണ്ടാം തരംഗം ഇന്ത്യയിൽ കൂടുതല്‍ മാരകവും ആശങ്കാജനകവുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കൊറോണ മഹാമാരിയുടെ രണ്ടാം തരംഗം ഇന്ത്യയിൽ കൂടുതല്‍ മാരകവും ആശങ്കാജനകവുമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). പല സംസ്ഥാനങ്ങളിലും കൊറോണ ബാധിതരുടെ എണ്ണവും മരണനിരക്കും ഉയര്‍ന്നു നില്‍ക്കുന്നത് ആശങ്കപ്പെടുത്തുന്നതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍, മൊബൈല്‍ ഫീല്‍ഡ് ആശുപത്രി ടെന്റ്, മാസ്‌ക്, മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയേകിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും ടെഡ്രോസ് അഥനോം പറഞ്ഞു.

മഹാമാരിയുടെ തീവ്രത ഇന്ത്യയില്‍ മാത്രമായി പരിമതിപ്പെടുന്നില്ല. നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, കംമ്പോഡിയ, തായ്‌ലാന്‍ഡ്, ഈജിപ്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പുതിയ കൊറോണ കേസുകളും മരണങ്ങളും വര്‍ധിക്കുകയാണ്. ആഫ്രിക്കയിലെ ചില രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. ഈ രാജ്യങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലോകാരോഗ്യ സംഘടന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യവര്‍ഷത്തേക്കാള്‍ കൂടുതല്‍ മാരകമായ കൊറോണ രണ്ടാം മഹാമാരിയെയാണ് ലോകം നേരിടുന്നത്. വാക്‌സിന്‍ വിതരണം ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ആളുകളുടെ ജീവന്‍ രക്ഷിച്ച് കൊറോണ മറികടക്കാന്‍ പൊതുജനാരോഗ്യ നടപടികള്‍ക്കൊപ്പം വാക്‌സിനേഷന്‍ മാത്രമാണ് ഒരേയൊരു വഴിയെന്നും ടെഡ്രോസ് അഥനോം പറഞ്ഞു.