കൊറോണ ഭേദമായവരിൽ എട്ട് മാസം വരെ വൈറസിനെതിരായ ആന്റിബോഡി നിലനിൽക്കുമെന്ന് പഠനം

റോം: കൊറോണ ഭേദമായവരിൽ കുറഞ്ഞത് എട്ട് മാസം വരെ കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡി നിലനിൽക്കുമെന്ന് പഠനം. ഇറ്റാലിയൻ ഗവേഷകരാണ് പഠനം നടത്തിയത്. ഇറ്റലിയിലെ ഐഎസ്എസ് നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് പഠനം നടത്തിയത്.

ഇറ്റലിയിലെ കൊറോണ ആദ്യ തരംഗത്തിൽ രോഗം ബാധിച്ച 162 പേരെയാണ് പഠനവിധേയമാക്കിയത്. രോഗമുക്തി നേടിയ ഇവരിൽ നിന്നും മാർച്ചിലും ഏപ്രിലിലും നവംറിലുമായി ശേഖരിച്ച സാംപിളുകൾ ഉപയോഗിച്ചാണ് വിവിധ ഘട്ടങ്ങളിലായി പഠനം നടത്തിയത്. എട്ട് മാസത്തിലധികം ഇടവേളയിൽ സാംപിൾ പരിശോധിച്ചു. ഇക്കാലയലയളവിൽ ആന്റിബോഡി സാന്നിധ്യത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്.

162 പേരിൽ മൂന്ന് പേർക്ക് ഈ കാലയളവിന് ശേഷം രോഗബാധ വീണ്ടും ഉണ്ടായതായും പഠനത്തിൽ പറയുന്നു. നേച്ചർ കമ്മ്യൂണിക്കേഷൻസ് സയന്റിഫിക് ജേണലിൽ ആണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊറോണ രോഗമുക്തി നേടുന്നതിൽ ആന്റിബോഡികൾക്കുള്ള പ്രാധാന്യത്തെക്കുറിച്ചും പഠന റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. രോഗബാധയേറ്റ് 15 ദിവസത്തിനുള്ളിൽ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടില്ലെങ്കിൽ ഇത്തരക്കാരിൽ കൊറോണ വളരെ ഗുരുതരമായ അവസ്ഥകൾ ഉണ്ടാക്കാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.