നേപ്പാളിൽ പ്രധാനമന്ത്രി കെപി ശര്‍മ്മ ഓലി വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു ; കടുത്ത രാഷ്ട്രീയ പ്രതിസന്ധി

കാഠ്മണ്ഡു: നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി സങ്കീർണമാക്കി പ്രധാനമന്ത്രി കെപി ശര്‍മ്മ ഓലി വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു. 93നെതിരെ 124 വോട്ടുകൾക്കാണ് ഓലി പരാജയപ്പെട്ടത്. 15 പേർ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. 136 വോട്ടുകളാണ് ഓലി സർക്കാരിനു വിശ്വാസം തെളിയിക്കാൻ വേണ്ടിയിരുന്നത്.

ഓലി വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കടന്നുപോവുകയാണ് നേപ്പാള്‍. പുഷ്പകമൽ ദഹൽ എന്ന പ്രചണ്ഡ നേതൃത്വം നൽകുന്ന സിപിഎൻ (മാവോയിസ്റ്റ് സെന്റർ) കഴിഞ്ഞ ദിവസം സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. ഇതോടെയാണു വിശ്വാസ വോട്ടെടുപ്പിലേക്ക് ഓലി നീങ്ങിയത്. ചെറു കക്ഷികളുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന ഓലി സര്‍ക്കാര്‍ വിശ്വാസവോട്ടിന് തൊട്ടുമുന്‍പ് വരെ.

ഇനി എന്താണ് വഴി എന്നതിനെക്കുറിച്ച് തിരക്കിട്ട ആലോചനകൾ തുടങ്ങി. 275 അംഗ പാർലമെന്റിൽ ഓലിയുടെ സിപിഎൻ–യുഎംഎലിന് 121 അംഗങ്ങളാണുള്ളത്. അതിൽ മാധവ് നേപ്പാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിലെ വിമത വിഭാഗത്തിന് 21 പേരുടെ പിന്തുണയുണ്ട്.

ഓലിയുടെ നിർദേശപ്രകാരം പ്രസിഡന്റ് കഴിഞ്ഞ ഡിസംബറിൽ പാർലമെന്റ് പിരിച്ചുവിട്ടു. എന്നാൽ ഫെബ്രുവരിയിൽ സുപ്രീം കോടതി അതു റദ്ദാക്കി പാർലമെന്റ് പുനഃസ്ഥാപിച്ചിരുന്നു. തുടർന്നാണ് വിശ്വാസവോട്ട് നടത്തിയത്.