ചൈനീസ് റോക്കറ്റ് ഭൂമിയിൽ പതിച്ചു; ഇന്ത്യൻ മഹാസമുദ്രത്തിലെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്

ബെയ്ജിങ്: ലോകത്തെ ആശങ്കയിലാക്കിയ ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണെന്ന് റിപ്പോര്‍ട്ടുകള്‍. മാലിദ്വീപിന് സമീപമാണ് റോക്കറ്റ് പതിച്ചത്. ചൈനീസ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച്‌ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ഔദ്യോ​ഗിക സ്ഥിരീകരണമായിട്ടില്ല. റോക്കറ്റ് വീണതിനെക്കുറിച്ച്‌ ചൈന സ്ഥിരീകരണം നടത്തുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.

ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലില്‍ പതിക്കുമെന്നായിരുന്നു ചൈന പറഞ്ഞിരുന്നത്. അതേ സമയം റോക്കറ്റ് കടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഒമാന്‍ ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ലഭിച്ചത്.

ഭൂമിയുടെ ഭ്രമണപതത്തിലേക്ക് തിരിച്ചു വീഴുന്ന റോക്കറ്റ് എവിടെ പതിക്കുമെന്ന് കൃത്യമായ സൂചനകള്‍ നല്‍‍കാന്‍ ശാസ്ത്രലോകത്തിനായിരുന്നില്ല.

ലോംഗ് മാര്‍ച്ച്‌ ബഹിരാകാശ റോക്കറ്റിന്റെ മുഖ്യഭാഗത്തിനു തന്നെ 18 ടണ്‍ ഭാരമാണ്. ഇതിന്റെ പകുതിയും അന്തരീക്ഷത്തില്‍ വച്ചു തന്നെ കത്തിപ്പോകുമെങ്കിലും ശേഷിക്കുന്ന ഭാഗം ഭൂമിയിലേക്ക് പതിക്കുകയായിരുന്നു.

സ്വന്തമായി ബഹിരാകാശ നിലയം നിര്‍മ്മിക്കുന്നതിന്റെ ആദ്യ പടിയായാണ് ചൈന റോക്കറ്റ് വിക്ഷേപിച്ചത്. എന്നാല്‍ വിക്ഷേപിച്ച്‌ ഒരാഴ്ച പോലും തികയുന്നതിന് മുന്‍പാണ് റോക്കറ്റ് നിലം പതിക്കാനൊരുങ്ങുന്നത്. ആദ്യമായി നടത്തിയ ശ്രമം തന്നെ പരാജയപ്പെടുന്നത് ചൈനയ്ക്ക് വലിയ നാണക്കേട് ആണ് ഉണ്ടാക്കിയിരിക്കുന്നത്