ഇന്ത്യയിൽ ഒമ്പത് ലക്ഷത്തിലധികം വൈറസ് ബാധിതര്‍ ഓക്‌സിജന്‍ ‘സപ്പോര്‍ട്ടില്‍’ ചികിത്സയില്‍; കണക്കുകള്‍ നിരത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി: കൊറോണ വ്യാപനത്തിനിടെ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ ഇന്ത്യയിൽ ഒന്‍പത് ലക്ഷത്തിലധികം വൈറസ് ബാധിതര്‍ ഓക്‌സിജന്‍ ‘സപ്പോര്‍ട്ടില്‍’ ചികിത്സയില്‍ കഴിയുന്നതായി കേന്ദ്രസര്‍ക്കാര്‍. രണ്ടുലക്ഷത്തോളം പേര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.

കൊറോണ കേസുകളില്‍ 1.34 ശതമാനം രോഗികള്‍ ഐസിയുവിലാണ്. 0.39 ശതമാനം രോഗികള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ചികിത്സയിലുള്ള 3.70 ശതമാനം പേര്‍ക്ക് ഓക്‌സിജന്‍ ആവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മന്ത്രിതല യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനാണ് കണക്കുകള്‍ നിരത്തിയത്.

ഗുരുതര രോഗികള്‍ ഉള്‍പ്പെടെ 4,88,861 പേരാണ് ഐസിയുവില്‍ ചികിത്സ തേടിയത്. 1,70,841 പേരാണ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നത്. 9,02,291 രോഗികള്‍ ഓക്‌സിജന്‍ സഹായത്തോടെയാണ് ചികിത്സയില്‍ കഴിയുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ ഓക്‌സിജന്‍ ലഭ്യതയും വിതരണവും നിരീക്ഷിക്കാന്‍ സുപ്രീംകോടതി ദൗത്യസംഘത്തെ നിയോഗിച്ചിരിക്കുകയാണ്. 12 അംഗ ദൗത്യ സംഘത്തെയാണ് നിയോഗിച്ചത്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും ടാസ്‌ക് ഫോഴ്‌സ് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് സുപ്രീംകോടതി അറിയിച്ചു.