സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്; തട്ടുകടകൾ തുറക്കില്ല; ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം; അടുത്താഴ്ച മുതൽ സൗജന്യ കിറ്റ് വിതരണം തുടരും

തിരുവനന്തപുരം: സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ മുതൽ സംസ്ഥാനം അടച്ചിടും. നിയന്ത്രണങ്ങളിലൂടെ രോഗ വ്യാപനം പിടിച്ചുകെട്ടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവർ പൊലീസിൽ നിന്ന് പാസ് വാങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ കൊറോണ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. തട്ടുകടകൾ തുറക്കരുത്. വർക് ഷോപ്പുകൾ ആഴ്ചയുടെ അവസാന രണ്ട് ദിവസം പ്രവർത്തിക്കാം. ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം. പൾസി ഓക്സിമീറ്ററിന് അമിത വില ഈടാക്കുന്നതിന് കടുത്ത നടപടിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കിറ്റ് അടുത്തയാഴ്ച വിതരണം ചെയ്യും. അതിഥി തൊഴിലാളികൾക്കും കിറ്റ് വിതരണം ചെയ്യും. 18–45 വയസുള്ളവർക്കു ഒറ്റയടിക്ക് വാക്സീൻ നൽകാൻ കഴിയില്ല.രോഗമുള്ളവർക്കും വാർഡുതല സമിതിക്കാർക്കും മുൻഗണന നൽകും.

ലോക്ഡൗണിന്റെ ഗുണം ലഭിച്ചുതുടങ്ങാൻ ഒരാഴ്ചയിലേറെ എടുക്കും. അത്യാവശ്യമുള്ളവർക്ക് മരുന്നുകൾ എത്തിക്കാൻ ഹൈവേ പൊലീസും ഫയർഫോഴ്സും ഉണ്ടാകും. വാർഡുതല സമിതിയിലുള്ളർക്കു സഞ്ചരിക്കാൻ പാസ് അനുവദിക്കും. അത്യാവശ്യ കാര്യങ്ങൾക്കു പുറത്തു പോകുന്നവർ പൊലീസിൽനിന്ന് പാസ് വാങ്ങണം.

ഹാർബറിൽ ആൾക്കൂട്ടമുണ്ടാക്കുന്ന ലേലം ഒഴിവാക്കണം. പൾസ് ഓക്സീമീറ്ററുകൾ‌ക്ക് വലിയ ചാർജ് ഈടാക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും.
വീട്ടിനുള്ളിലും കൂട്ടംകൂടുന്ന സാഹചര്യം ഒഴിവാക്കണം.

അയൽക്കാരുമായി ഇടപെടേണ്ടി വന്നാൽ ഇരട്ട മാസ്ക് ഉപയോഗിക്കണം. സാധനങ്ങൾ കൈമാറിയാൽ കൈകഴുകണം. ചിട്ടി ഉൾപ്പെടെ വീട്ടിൽ എത്തിയുള്ള പണപ്പിരിവുകൾ പാടില്ല. വീടുകളിൽ വായുസഞ്ചാരം ഉറപ്പാക്കണം. പുറത്തുപോയി വരുന്നവർ കുട്ടികളുമായി ഇടപഴകരുത്. കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് കൊറോണ രണ്ടാംതരംഗം വ്യാപിക്കുന്നത്.വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.