ആംബുലൻസുകൾ കിട്ടാനില്ല; കൊറോണ രോഗിയെ ആശുപത്രിയിലെത്തിച്ചത് ഇരുചക്ര വാഹനത്തിൽ

ആലപ്പുഴ: പുന്നപ്രയിൽ കൊറോണ രോഗിയെ ആശുപത്രിയിലെത്തിച്ചത് ഇരുചക്രവാഹനത്തിൽ. ആംബുലൻസ് ലഭിക്കുന്നതിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ അലംഭാവമാണ് കാരണമെന്ന് സന്നദ്ധപ്രവർത്തകർ കുറ്റപ്പെടുത്തി.

വീടുകളിൽ ക്വാറന്റീനിൽ ഇരിക്കാൻ സൗകര്യമില്ലാത്തവർക്ക് പഞ്ചായത്ത് പോളിടെക്‌നിക് വനിത ഹോസ്റ്റലിൽ ഒരുക്കിയ താൽക്കാലിക സംവിധാനമായ പുന്നപ്ര വടക്കുപഞ്ചായത്തിലെ കൊറോണ കെയർ സെന്ററിലാണ് സംഭവം.

ഇവിടെയുണ്ടായിരുന്ന പുറക്കാട് സ്വദേശിയായ യുവാവിന് കടുത്ത നെഞ്ചുവേദന വരികയും ബോധക്ഷയം ഉണ്ടാവുകയും ചെയ്തതോടെ അവിടെ താമസിച്ചിരുന്നവർ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

എന്നാൽ ആംബുലൻസ് എത്താൻ സമയമെടുക്കുമെന്നും വേറെന്തെങ്കിലും മാർഗം വഴി ആശുപത്രിയിൽ എത്തിക്കുന്നതാകും നല്ലതെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് രോഗിയുടെ ദയനീയ അവസ്ഥ കണ്ട് അവിടെയുണ്ടായിരുന്ന സന്നദ്ധ പ്രവർത്തകരും നാട്ടുകാരും രോഗിയ എത്തിക്കാൻ മാർഗം കണ്ടെത്തി. പിപിഇ കിറ്റ് ധരിച്ച്‌ ഇരുചക്രവാഹനത്തിൽ നടുവിലിരുത്തി അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

അതേസമയം, ബൈക്കിൽ കൊറോണ രോഗിയെ കൊണ്ടുപോയത് അധികൃതരെ അറിയിക്കാതെയെന്ന് ജില്ലാ കലക്ടർ എ. അലക്സാണ്ടർ. പുന്നപ്ര സെൻററിലെ വോളണ്ടിയേഴ്സ് അറിയിച്ചില്ലെന്നും കലക്ടർ പറഞ്ഞു.