മെയ് ഒന്നു മുതല്‍ നാലുവരെ ഒത്തുചേരലുകള്‍ ഉണ്ടാകരുതെന്ന് ഹൈക്കോടതി; ലംഘിക്കുന്നവർക്ക് എതിരെ കേസെടുക്കാൻ നിർദ്ദേശം

കൊച്ചി: കൊറോണ രൂക്ഷമാകുന്ന സാഹചര്യത്തില്‍ മെയ് ഒന്നു മുതല്‍ നാലുവരെ ഒത്തുചേരലുകള്‍ ഉണ്ടാകരുതെന്ന് ഹൈക്കോടതി. ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കണം. തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനമോ കൂടിച്ചേരലോ പാടില്ലെന്നും പൊലീസും ജില്ലാ ഭരണകൂടവും ഇത് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

കൊറോണ വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്തു മേയ് 4 മുതല്‍ 9 വരെ ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. വാരാന്ത്യനിയന്ത്രണത്തിന് തുല്യമായ കടുത്ത നിയന്ത്രണമാകും നടപ്പാക്കുക. ഇവ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ജനജീവിതം കാര്യമായി തടസ്സപ്പെടുത്താതെ തന്നെ സഞ്ചാരവും ആള്‍ക്കൂട്ടവും ഒഴിവാക്കുകയാണു ലക്ഷ്യം. സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ചു പിന്നീടു തീരുമാനിക്കും. സിനിമ, സീരിയല്‍, ഡോക്യുമെന്ററി ഷൂട്ടിങ് നിര്‍ത്തിവച്ചു.