രോഗതീവ്രത കുറഞ്ഞ രോഗികളെ ഡിസ്ചാർജ് ചെയ്യാൻ ഇനി ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല; ഡിസ്ചാർജ് മാനദണ്ഡം പുതുക്കി

തിരുവനന്തപുരം: രോഗതീവ്രത കുറഞ്ഞ രോഗികളെ ഡിസ്ചാർജ് ചെയ്യാൻ ഇനി ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. കൊറോണ കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ രോഗികളുടെ ഡിസ്ചാർജ് മാനദണ്ഡം പുതുക്കി ആരോഗ്യവകുപ്പ്. 72 മണിക്കൂർ ലക്ഷണം കാണിച്ചില്ലെങ്കിൽ ഇവരെ വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റാമെന്ന് പുതിയ മാനദണ്ഡത്തിൽ പറയുന്നു.

നേരിയ ലക്ഷണം മാത്രമുള്ളവർ 17 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരണം. ഇതിനിടയിൽ ലക്ഷണങ്ങൾ കാണിച്ചാൽ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. നിരീക്ഷണത്തിൽ തുടരുന്ന കാലയളവിൽ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടോ എന്ന് രോഗികൾ സ്വയം പരിശോധിക്കണമെന്നും പുതിയ മാനദണ്ഡത്തിൽ പറയുന്നു.

ഇടത്തരം രോഗതീവ്രതയുള്ള രോഗികൾക്ക് ലക്ഷണം അവസാനിച്ച് മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഡിസ്ചാർജ് നൽകാം. രോഗാവസ്ഥ പരിഗണിച്ച് വീട്ടിലേക്കോ പ്രഥമതല, ദ്വിതീയതല ചികിത്സാ കേന്ദ്രത്തിലേക്കോ ഇവരെ മാറ്റാം. ഇതുസംബന്ധിച്ച തീരുമാനം ആരോഗ്യപ്രവർത്തകർക്ക് സ്വീകരിക്കാം.

ഗുരുതര രോഗികൾക്ക് മാത്രമേ ഡിസ്ചാർജ് ചെയ്യാൻ ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമുള്ളു. ഗുരുതര രോഗികൾ ലക്ഷണം തുടങ്ങി പതിനാലാം ദിവസമാണ് ആന്റിജൻ പരിശോധന നടത്തേണ്ടത്. തുടർന്ന് മൂന്നുദിവസം കൂടി നിരീക്ഷിച്ച് കാര്യമായ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഡിസ്ചാർജ് നൽകും. അതേസമയം ഫലം പോസിറ്റീവാണെങ്കിൽ തുടർന്നുള്ള ഓരോ 48 മണിക്കൂറിലും വീണ്ടും പരിശോധിക്കണം.