നിങ്ങൾ ആവശ്യത്തിനു സമയമെടുക്കുമ്പോൾ ഒരുപാട് ജനങ്ങൾ മരിച്ചുവീഴും ; ഓക്സിജൻ ദൗർലഭ്യത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡെൽഹി ഹൈക്കോടതി

ന്യൂഡെല്‍ഹി:രാജ്യത്തെ ഓക്സിജൻ ദൗർലഭ്യത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡെൽഹി ഹൈക്കോടതി. നിങ്ങൾ ആവശ്യത്തിനു സമയമെടുക്കുമ്പോഴേക്കും ഒരുപാട് ജനങ്ങൾ മരിച്ചുവീഴും എന്ന് ഹൈക്കോടതി പറഞ്ഞു. ഓക്സിജൻ ദൗർലഭ്യത്തിൽ കേന്ദ്രം ജനങ്ങളുടെ ജീവൻ വച്ച് പന്താടുകയാണ്. എപ്പോഴാണ് സർക്കാർ യാഥാർത്ഥ്യത്തിലേക്കെത്തുക? ആവശ്യത്തിന് ഓക്സിജൻ ലഭ്യമാക്കേണ്ടത് സർക്കാരിൻ്റെ ചുമതലയാണെന്നും ഡെൽഹി ഹൈക്കോടതി പറഞ്ഞു.

“ഓക്സിജൻ ആവശ്യകത വളരെ ഉയർന്നിരിക്കുന്നു. ആശുപത്രികൾക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കേണ്ടത് കേന്ദ്ര സർക്കാരിൻ്റെ ചുമതലയാണ്. പൗരൻ്റെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ടതുണ്ട്. സർക്കാർ യാഥാർത്ഥ്യത്തെ മറക്കുകയാണ്. ഓക്സിജൻ ഇല്ലാത്തതിനാൽ ആളുകൾ മരിക്കുന്നത് അംഗീകരിക്കാനാവില്ല. നിങ്ങൾ ആവശ്യത്തിനു സമയമെടുക്കൂ. അപ്പോഴേക്കും ഒരുപാട് ആളുകൾ മരിച്ചുവീഴും.

ആളുകൾ മരിച്ചുവീഴുമ്പോൾ നിങ്ങൾ വ്യവസായങ്ങളുടെ കാര്യത്തിൽ ആശങ്ക കാണിക്കുന്നു. അത്തരത്തിൽ ഒരു അടിയന്തിരാവസ്ഥ. പൗരന്മാരുടെ ജീവിതത്തെ സർക്കാർ മതിക്കുന്നില്ലെന്നാണ് ഇതിനർത്ഥം. ഇന്നലെ പെട്രോളിയം, സ്റ്റീൽ ഇൻഡസ്ട്രികളിലെ ഓക്സിജൻ്റെ കാര്യം പറഞ്ഞിരുന്നതാണ്. അതിൽ നിങ്ങൾ എന്തുചെയ്തു?”- കോടതി ചോദിച്ചു.

രാജ്യത്തെ കൊറോണ സാഹചര്യത്തിനൊപ്പം ഓക്സിജൻക്ഷാമം പ്രശ്നമായിട്ടുണ്ട്. മഹാരാഷ്ട്രയിലെ സക്കീർ ഹുസൈൻ ആശുപത്രിയിൽ ഓക്സിജൻ ടാങ്കിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് 22 പേർ മരിച്ചിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്ന 22 കൊറോണ രോഗികലാണ് മരിച്ചതെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. ടാങ്കിലെ ചോർച്ചയെ തുടർന്ന് ഓക്സിജൻ വിതരണം തടസപ്പെട്ടതാണ് രോഗികൾ മരിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഉച്ചയോടെ ആശുപത്രിയ്ക്ക് പുറത്തെ ഓക്സിജന്റെ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ചോർച്ചയുണ്ടായത്.