കേരളത്തിൽ രോഗബാധിതർ നിയന്ത്രണാതീതമായി ഉയരുന്നു;ആരോഗ്യപ്രവർത്തകർക്ക് ആശങ്ക

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിൻ്റെ രണ്ടാം തരംഗത്തിൽ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുന്നത് ആരോഗ്യപ്രവർത്തകർക്കിടയിൽ ആശങ്ക സൃഷ്‌ടിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണ ചികിത്സക്കായി മാറ്റിയ 80 ഐ സി യു കിടക്കകളും നിറഞ്ഞു. കൊറോണ വിഭാഗത്തിലെ 65 വെന്റിലേറ്ററിലും അതി ഗുരുതരാവസ്ഥയിൽ രോഗികളുണ്ട്.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഐ സി യു സജ്ജീകരിച്ചിട്ടില്ല. സ്വകാര്യ ആശുപത്രികളിലും തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. കോട്ടയം, കോഴിക്കോട്, എറണാകുളം ഉൾപ്പടെയുളള ജില്ലകളിലും സമാനസ്ഥിതിയാണ്. കൂടുതൽ കിടക്കകൾ കണ്ടെത്തണമെങ്കിൽ കൊറോണ ഇതര ചികിത്സകൾ ഭാഗികമായോ പൂർണമായോ നിർത്തിവയ്ക്കേണ്ടി വരും. ശസ്ത്രക്രിയകൾ അടക്കം മാറ്റിവയ്ക്കേണ്ടിയും വരും.

പ്രതിദിന കൊറോണ കേസുകൾ പതിനയ്യായിരത്തിൽ എത്തുന്നത് മറികടക്കാനാണ് രണ്ട് ദിവസത്തിൽ രണ്ടരലക്ഷം പരിശോധനകൾ നടത്താൻ ആരോ​ഗ്യ വിഭാ​ഗം തീരുമാനിച്ചത്. എല്ലാ ജില്ലകളിലും കൂടുതൽ സർക്കാർ ആശുപത്രികളെ കൊറോണ ആശുപത്രികളാക്കി മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കൊറോണ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ (സി.എഫ്.എൽ.ടി.സി) ആരംഭിക്കേണ്ടതില്ലെന്നാണ് നിർദേശം.

നിലവിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ 2714 ഐ സി യുകളിൽ 1405ലും രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 458 പേർ കൊറോണ ബാധിതരും 947 പേർ ഇതരരോഗ ബാധിതരുമാണ്. 1423 വെന്റിലേറ്ററുകളിൽ 162ൽ കൊറോണ ബാധിതരെയും 215ൽ ഇതര രോഗങ്ങളുളളവരെയും പ്രവേശിപ്പിച്ചിരിക്കുന്നു. 1046 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്.

സ്വകാര്യ ആശുപത്രികളിലെ 6213 ഐ.സി.യുകളിൽ 286 എണ്ണത്തിൽ മാത്രമേ കൊറോണ ബാധിതരുളളൂ. ഈ മേഖലയിലെ 1579 വെന്റിലേറ്ററുകളിൽ 59 കൊറോണ ബാധിതർ ചികിത്സയിലുണ്ട്.ഒരു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ആയിരത്തിൽ അധികം രോഗികളിൽ അഞ്ച് ശതമാനത്തിലേറെ പേർക്കും തീവ്രപരിചരണം ആവശ്യമായി വരുന്നുവെന്നാണ് കണക്ക്.

സ്ഥിതി ഗുരുതരമാണെന്നും തീവ്രപരിചരണത്തിന് കൂടുതൽ സൗകര്യങ്ങൾ വേണമെന്നും ആശുപത്രികൾ ഇതിനോടകം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ ബാധിച്ച് കിടത്തി ചികിത്സ വേണ്ട 1400 പേരെയെങ്കിലും പ്രതിദിനം ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നുണ്ട്. ഇതിൽ നല്ലൊരു വിഭാഗത്തിനും ന്യുമോണിയയും ജീവിതശൈലി രോഗങ്ങളും ഉണ്ടാകുന്നുണ്ട്. ഇതോടെയാണ് തീവ്രപരിചരണ വിഭാഗം ആവശ്യമായി വരുന്നത്.