കുവൈറ്റിലേക്ക് പ്രവാസികൾക്കുള്ള പ്രവേശന വിലക്ക് തുടരും

കുവൈറ്റ്: പ്രവാസികൾക്ക് കുവൈറ്റിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് സിവിൽ ഏഴിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. നിലവിൽ ഫെബ്രുവരി ഏഴ് മുതൽ വിദേശികൾ കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

72 മണിക്കൂറിനിടെയുള്ള കൊറോണ പരിശോധനാ ഫലം ഹാജരാക്കിയവർക്ക് മാത്രമേ കുവൈറ്റിലേക്ക് യാത്ര അനുവദിക്കൂവെന്ന സർക്കുലർ കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ പ്രവേശന വിലക്ക് നീക്കിയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ. ഇതിനിടെയാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിദേശികൾക്കുള്ള വിലക്ക് തുടരുമെന്ന് കാണിച്ച് ഇന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ട്വീറ്റ് ചെയ്‍തത്.

ഇന്ത്യ ഉൾപ്പെടെ 15 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈറ്റിൽ പ്രവേശിക്കാൻ നെഗറ്റീവ് പി.സി.ആർ പരിശോധനാ ഫലം ആവശ്യമാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസം സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് സർക്കുലർ പുറത്തിറക്കിയിരുന്നു. എന്നാൽ സ്വദേശികളല്ലാത്തവർക്ക് വിലക്ക് തുടരുമെന്നാണ് ഇന്ന് അധികൃതർ അറിയിച്ചത്.

ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, തുർക്കി, ഫിലിപ്പൈൻസ്, ഖത്തർ, ഒമാൻ, സൗദി അറേബ്യ, ഈജിപ്‍ത, ജോർദാൻ, ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് 72 മണിക്കൂറിനിടെ നടത്തിയ കൊറോണ പരിശോധനാ ഫലം നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയത്. ഇതിന് പുറമെ യാത്രക്കാർക്ക് ജലദോഷം, തുമ്മൽ, ഉയർന്ന താപനില, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകരുതെന്നും സർക്കുലറിൽ പറയുന്നു.