റഷ്യയിൽ പ്രതിപക്ഷ നേതാവിന് ഭരണകൂടത്തിൻ്റെ ഭീഷണി; അലെക്‌സ് നെവാൽനിയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

മോസ്‌കോ: പുടിൻ ഭരണകൂടം റഷ്യൻ പ്രതിപക്ഷ നേതാവ് അലെക്‌സ് നെവാൽനിയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. നെവാൽനിക്കൊപ്പം അറസ്റ്റ് ചെയ്ത ബന്ധുക്കളേയും അനുയായികളേയുമാണ് ജയിലിൽ നിന്നും മാറ്റിയത്. നെവാൽനിയുടെ ജീവന് കനത്ത ഭീഷണിയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് പുടിൻ ഭരണകൂടത്തിൻ്റെ പുതിയ നീക്കം.

നെവാൽനിയുടെ അറസ്റ്റിനെതിരെ ജർമ്മനിയും അമേരിക്കയുമടക്കം നിരവധി ലോക രാജ്യങ്ങൾ രൂക്ഷവിമർശനം നടത്തിയിരുന്നു. പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന തരത്തിലേക്ക് റഷ്യയിൽ ജനാധിപത്യം തകർന്നെന്നും ലോകനേതാക്കൾ കുറ്റപ്പെടുത്തി.

സൈബീരിയയിൽ വെച്ച് വിമാനയാത്രക്കിടെ വിഷബാധയേറ്റ് മരണത്തോട് മല്ലടിച്ച നെവാൽനിയെ ജർമ്മനിയാണ് ചികിത്സയിലൂടെ രക്ഷപെടുത്തിയത്. തിരികെ റഷ്യയിലെത്തിയ നെവാൽനിയെ ഒരു മാസത്തിനുള്ളിൽ ഭരണകൂടം തടവിലാക്കുകയായിരുന്നു.