സിസില്‍ റോഡ്‌സിനെ ഹിറ്റ്ലറാക്കി; വംശീയവിദ്വേഷം പകർന്ന പോസ്റ്റുകൾ വിവാദമായി; ഓക്‌സ്‌ഫോഡ് വിദ്യാര്‍ഥി യൂണിയൻ്റെ ആദ്യ ഇന്ത്യക്കാരി പ്രസിഡൻ്റ് രശ്മി സാമന്ത് രാജിവച്ചു

ലണ്ടന്‍: സിസില്‍ റോഡ്‌സിനെ ഹിറ്റ്ലറുമായി താരതമ്യം ചെയ്ത ഇന്ത്യക്കാരി വിദ്യാർഥി നേതാവ് രശ്മി സാമന്ത് പുലിവാൽ പിടിച്ചു. ഓക്‌സ്‌ഫോഡ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരിയായ രശ്മി സാമന്തിനാണ് വിവാദ താരതമ്യത്തിലൂടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ വംശീയവിദ്വേഷം ജിനപ്പിക്കുന്ന അഭിപ്രായ പ്രകടനം നടത്തിയതിനെ തുടര്‍ന്നായിരുന്നു രാജി. ചുമതലയേറ്റ് ഒരാഴ്ച തികയും മുന്‍പ് തന്നെ രശ്മി പ്രസ്ഡന്റ് സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.

വിദ്യാര്‍ഥികള്‍ക്കായി സുദീര്‍ഘവും വികാര നിര്‍ഭരവുമായ കത്തെഴുതിയാണ് രശ്മി രാജി പ്രഖ്യാപിച്ചത്. ബെര്‍ലിന്‍ ഹോളോകോസ്റ്റ് സ്മാരകം സന്ദര്‍ശിച്ചശേഷം ഇട്ട ഒരു പോസ്റ്റും മലേഷ്യന്‍ സന്ദര്‍ശനത്തിനിടെ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും ഫെബ്രുവരി എട്ടിന് സിസില്‍ റോഡ്‌സിന്റെ പ്രതിമയെ ഹിറ്റലറുമായി താരതമ്യം ചെയ്തതുമെല്ലാമാണ് വിവാദമായിരിക്കുന്നത്.

കേപ് കോളനി മുൻ പ്രധാനമന്ത്രിയായിരുന്ന ബ്രിട്ടീഷ് വംശജൻ സിസില്‍ റോഡ്‌സിന് ഒറ്റനോട്ടത്തിൽ ഹിറ്റലറുടെ ഛായ തോന്നിക്കും . ഇതായിരിക്കാം രശ്മി സാമന്തിനെ വിവാദ കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്. രശ്മി സാമന്തിൻ്റെ പോസ്റ്റിന് എതിരെ റേഷ്യല്‍ അവേര്‍നസ് ആന്‍ഡ് ഇക്വാലിറ്റി എന്ന സംഘടന ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

രശ്മി നടത്തിയ പരമാര്‍ശങ്ങളെ അപലപിച്ച്‌ നിരവധി പേര്‍ രംഗത്തു വന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു യൂണിയന്‍ പ്രസ്ഡന്റ് സ്ഥാനം രാജി വയ്‌ക്കേണ്ടിവന്നത്. ലിസാനക്കര്‍ കോളേജിലെ എംഎസ്‌സി വിദ്യാര്‍ഥിയായ രശ്മി ആകെ പോള്‍ ചെയ്ത 3708 വോട്ടില്‍ 1966 വോട്ടും നേടിയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത്.

‘നിങ്ങള്‍ എന്നോട് പൊറുക്കുക. ദയവു ചെയ്ത് എന്റെ ക്ഷമാപണം സ്വീകരിക്കു. എന്റെ തെറ്റുകുറവുകള്‍ ഞാന്‍ തിരിച്ചറിയുന്നു. നിങ്ങളുടെ നേതാവാകാനുള്ള യോഗ്യത എനിക്കില്ല. നിങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ എനിക്ക് ഒരവസരം കൂടിനല്‍കണം’ രശ്മി സാമന്ത് വികാരകനിര്‍ഭരമായി അഭ്യര്‍ത്ഥിച്ചു.