സ്വയം കാന്തമായി മാറാൻ ശ്രമിച്ച 12 കാരൻ കാന്തഗോളങ്ങൾ വിഴുങ്ങി; പുറത്തെടുത്തത് 54 കാന്തഗോളങ്ങൾ

ലണ്ടൻ: കാന്തഗോളങ്ങൾ വിഴുങ്ങി സ്വയം കാന്തമായി മാറാൻ ശ്രമിച്ച 12 വയസുകാരൻ്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 54 കാന്ത ഗോളങ്ങള്‍. റൈലി മോറിസണ്‍ എന്ന കുട്ടിയാണ് ഇത്രയധികം കാന്ത ഗോളങ്ങള്‍ വിഴുങ്ങിയത്.

റൈലി ഇവ വിഴുങ്ങിയത് രണ്ട് തവണയായാണ്. ജനുവരി ഒന്നിന് ആദ്യ ബാച്ചും നാലാം തിയതി രണ്ടാം ബാച്ചും വിഴുങ്ങി.തുടർന്ന് വയറ്റിൽ അസ്വസ്ഥത അനുഭവപ്പെടുകയും കാന്ത ഗോളങ്ങള്‍ പുറത്തുവരാതിരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ റൈലി അമ്മയോട് കാര്യം പറയുകയായിരുന്നു.

അറിയാതെയാണ് താന്‍ കാന്ത ഗോളങ്ങള്‍ വിഴുങ്ങിയതെന്നാണ് അമ്മ പേയ്ജ് വാര്‍ഡിനോട് റൈലി പറഞ്ഞത്. പേയ്ജ് മകനെ കൂട്ടി ആശുപത്രിയില്‍ പോയി എക്‌സ് റേ എടുത്തു. എക്‌സ് റേ കണ്ട് ഡോക്ടര്‍മാര്‍ തന്നെ അമ്പരന്നു. ചെറിയ കാന്ത ഗോളങ്ങള്‍ റൈലിയുടെ വയറില്‍ തങ്ങി നില്‍പ്പുണ്ടായിരുന്നു.

കുട്ടിയുടെ അവയവങ്ങളെ കാന്തങ്ങള്‍ ബാധിക്കുമെന്ന് കരുതി ഡോക്ടര്‍മാര്‍ വളരെ പെട്ടെന്ന് തന്നെ സര്‍ജറി നടത്തി. ആറ് മണിക്കൂര്‍ എടുത്താണ് എല്ലാ കാന്തങ്ങളും റൈലിയുടെ വയറില്‍ നിന്ന് എടുത്ത് മാറ്റിയത്. തന്റെ മകന്‍ വിഴുങ്ങിയ കാന്തത്തിന്റെ എണ്ണം കേട്ട് അമ്മയും ഞെട്ടി.

എക്‌സ് റേയില്‍ കണ്ടത് 25-30 കാന്തങ്ങളാണെങ്കില്‍ സര്‍ജറിയിലൂടെ കണ്ടെത്തിയത് 54 എണ്ണമാണ്. ശാസ്ത്ര തത്പരനായ റൈലി നേരത്തെയും വ്യത്യസ്തമായി വസ്തുക്കള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നു. റൈലി അവസാനം താന്‍ പരീക്ഷണം നടത്തിയ കാര്യം സമ്മതിച്ചു. കാന്തം വയറ്റിലുള്ളപ്പോള്‍ തന്റെ ദേഹത്ത് ചെമ്പ് പറ്റിപ്പിടിക്കുമോ എന്നും റൈലി പരീക്ഷിച്ചിരുന്നു.