കുളിയും നനയും നിര്‍ത്തിയിട്ട് 67 വർഷം: ഇഷ്ട ഭക്ഷണം ചത്ത മൃഗങ്ങളുടെ ചീഞ്ഞഴുകിയ മാംസം; പ്രാകൃത ജീവിതരീതികളുമായി അമൗ ഹാജി

ടെഹ്റൻ: കുളിക്കാതെ നിങ്ങള്‍ക്ക് എത്ര നാള്‍ കഴിയാനാകും. ഇതാ ഇറാനില്‍ അമൗ ഹാജി (87) കുളിയും നനയും നിര്‍ത്തിയിട്ട് വര്‍ഷം 67 കഴിഞ്ഞു. ഇറാനിലെ ഡെജ്ഗാ പ്രവിശ്യയിലുള്ള ഇയാളുടെ രൂപം തന്നെ കരിയില്‍ മുങ്ങിയ പ്രാകൃത മനുഷ്യന്റേതാണ്. ഒട്ടും വൃത്തിയില്ലെങ്കിലും അമൗവിന് യാതൊരു രോഗവും വരാതിരിക്കുന്നത് അത്ഭുതകരമാണ്. എല്ലാ ദിവസവും ഒരു തുരുമ്പിച്ച എണ്ണ ടിന്നില്‍ നിന്ന് അഞ്ച് ലിറ്റര്‍ വെള്ളം അമൗ കുടിക്കും. അമൗവിന് വെള്ളത്തെ ഭയമാണ്. കുളിച്ചാല്‍ അസുഖം പിടിപെടുമെന്നതാണ് ഇത്രയും വര്‍ഷമായി കുളിക്കാത്തതിന്റെ കാരണമായി അമൗ പറയുന്നത്.

ഇറാനിയന്‍ മരുഭൂമിയില്‍ അമൗ തനിച്ചാണ് താമസിക്കുന്നത്. ചത്ത മൃഗങ്ങളുടെ ചീഞ്ഞഴുകിയ മാംസമാണ് അമൗവിന്റെ പ്രിയ ഭക്ഷണം, പ്രത്യേകിച്ച്‌ മുള്ളന്‍ പന്നിയുടേത്.

മൃഗങ്ങളുടെ ഉണങ്ങിയ വിസര്‍ജ്യമെടുത്ത് ചുരുട്ടാക്കി വലിക്കും. ലോകത്തിലെ എല്ലാ ആനന്ദങ്ങളും ഉപേക്ഷിച്ചതിന് ശേഷം താന്‍ ജീവിക്കുന്ന ജീവിതത്തില്‍ വളരെ സന്തുഷ്ടനാണെന്ന് അമൗ അവകാശപ്പെടുന്നു. ചെറുപ്പത്തിലേ തന്നെ ജീവിതത്തിലുണ്ടായ തിരിച്ചടികളെ തുടര്‍ന്നാണ് ഒറ്റയ്ക്ക് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും ടെഹ്റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശൈത്യകാലത്ത് തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ ഹെല്‍മറ്റ് ധരിക്കും.മണ്ണില്‍ കുഴിയുണ്ടാക്കിയാണ് കഴിയുന്നത്. അതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ കണ്ണാടിയില്‍ നോക്കി തന്റെ സൗന്ദര്യവും അദ്ദേഹം ആസ്വദിക്കും. മുടി വളരുമ്പോള്‍ അവ തീയിട്ട് കരിക്കുകയാണ് ചെയ്യാറുള്ളത്.

അമൗ ഹാജി മാത്രമല്ല കുളിക്കാതെ വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയത്. വാരണാസിയിലെ ഗുരു കൈലാഷ് സിംഗ് 1974ല്‍ വിവാഹത്തിന് ശേഷം ഇതുവരെയും കുളിച്ചിട്ടില്ല. കുളിക്കുന്നത് നിര്‍ത്തിയാല്‍ മകന്‍ ജനിക്കുമെന്ന പൂജാരിയുടെ വാക്ക് വിശ്വസിച്ചായിരുന്നു ഇത്. എന്നാല്‍ ഈ പ്രവചനം ഫലിച്ചില്ല. ഏഴു പെണ്‍മക്കളാണ് അദ്ദേഹത്തിന് ലഭിച്ചത്.