രക്തം വാര്‍ന്ന ചിത്രം പങ്കുവെച്ച് ശ്രീകാന്ത്; നാലു തവണ കൊറോണ ടെസ്റ്റ്; മെഡിക്കൽ സ്റ്റാഫിന്റെ മോശം സമീപനത്തിനെതിരേ രൂക്ഷ വിമർശനം

ഹോങ്കോങ്: തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഭാഗമായ മെഡിക്കൽ സ്റ്റാഫിന്റെ മോശം സമീപനത്തിനെതിരേ ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത് രംഗത്ത്.

ട്വിറ്ററിൽ കൊറോണ പരിശോധനയെ തുടർന്ന് മൂക്കിൽ നിന്ന് രക്തം വരുന്ന നിലയിലുള്ള ചിത്രം പങ്കുവെച്ചാണ് ശ്രീകാന്ത് തനിക്ക് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് പറഞ്ഞത്. ഇതിനൊപ്പം രക്തം തുടച്ചിട്ടിരിക്കുന്ന ടിഷ്യുവിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ടൂർണമെന്റിനായി ഇവിടെ എത്തിയതുമുതൽ നാലു തവണ കൊറോണ പരിശോധനയ്ക്ക് വിധേയനായെന്നും ആ അനുഭവം ഒട്ടും സുഖകരമായിരുന്നില്ലെന്നും ശ്രീകാന്ത് കുറിച്ചു. നേരത്തെ ഇന്ത്യൻ താരങ്ങളായ സൈന നേവാൾ, എച്ച്.എസ് പ്രണോയ് എന്നിവർക്ക് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ശ്രീകാന്തിന്റെ പ്രതികരണം.

അതിനിടെ പ്രണോയിയുടെ പരിശോധനാ ഫലം ആദ്യം പോസിറ്റീവായിരുന്നുവെന്ന് പറഞ്ഞ ഉദ്യോഗസ്ഥർ പിന്നീട് താരം നെഗറ്റീവാണെന്ന് അറിയിച്ചിരുന്നു. സൈനയാകട്ടെ തന്നോട് കൊറോണ പോസിറ്റീവാണെന്ന് പറഞ്ഞതല്ലാതെ റിപ്പോർട്ട് ഇതുവരെ നൽകിയിട്ടില്ലെന്നും പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മെഡിക്കൽ സ്റ്റാഫിനെതിരേ ശ്രീകാന്ത് രംഗത്തെത്തിയിരിക്കുന്നത്.