ജാഫ്‌ന സർവകലാശാലായിലെ മുല്ലൈവയ്ക്കൽ സ്മാരകം അധികൃതർ തകർത്തു; സർവകലാശാലായിൽ വൻ സംഘർഷാവസ്ഥ

കൊളംബോ: ജാഫ്‌ന സർവകലാശാലാ കാമ്പസിലെ മുല്ലൈവയ്ക്കൽ സ്മാരകം സർവകലാശാല അധികൃതർ തകർത്തു. വെള്ളിയാഴ്ച രാത്രി എട്ടേമുക്കാലോടെ ആയിരുന്നു സംഭവം. 2009 -ൽ നടന്ന ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട തമിഴ് വംശജരുടെ ഓർമ്മയ്ക്കായി നിർമ്മിച്ച ശില്പമാണ് ഇവിടെ തടിച്ചുകൂടിയ തമിഴരുടെ എതിർപ്പ് വകവയ്ക്കാതെ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൂർണ്ണമായും തകർത്തത്. സംഭവത്തിൽ ശ്രീലങ്കയിലെ തമിഴരുടെ ഇടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

വെള്ളത്തിനടിയിൽ നിന്ന് മുകളിലേക്ക് ഉയർത്തിപ്പിടിച്ച അവസ്ഥയിലുള്ള ചില കൈകളാണ് ശില്പരൂപം പൂണ്ട് രക്തസാക്ഷിത്വത്തിന്റെ ഏറെ വൈകാരികമായ ഒരു ഓർമയായാണ് ക്യാമ്പസിൽ നിലകൊണ്ടിരുന്നത്. മുല്ലൈവയ്ക്കൽ സ്മാരകം എന്നാണ് ഈ ശിൽപം അറിയപ്പെട്ടിരുന്നത്. ഇത്തരത്തിൽ ഒരു നടപടി ഉണ്ടാകാൻ പോകുന്നു എന്നറിഞ്ഞ് അവിടെ തടിച്ചു കൂടിയ നൂറുകണക്കിന് തമിഴ് വംശജരുടെ പ്രതിഷേധങ്ങൾ വകവെക്കാതെ, ഒരൊറ്റ രാത്രികൊണ്ട് അധികൃതർ ഒരു പതിറ്റാണ്ടിന്റെ ഓർമ്മകൾ തുടച്ചു നീക്കിയത്.

ആഭ്യന്തരയുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ നടന്ന കൊടിയ ക്രൂരതകളുടെ ചില ഡോക്യൂമെന്ററികൾ സംപ്രേഷണം ചെയ്തിരുന്നു. അവ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ ശ്രീലങ്കയെ ഏറെ നാണം കെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ഗവണ്മെന്റ് ഇന്നും ഓർക്കാൻ മടിക്കുന്ന ആ അസുഖകരമായ ഓർമകളെ തേച്ചുമായ്ച്ചു കളയാനുള്ള ഗവണ്മെന്റിന്റെ ശ്രമമാണ്, തമിഴർ നിർമിച്ച യുദ്ധസ്മാരകത്തെ തകർത്ത സർക്കാർ നടപടിയെന്ന് ആക്ഷേപം ശക്തമാണ്.

എന്നാൽ, പ്രദേശത്തെ പൊലീസും ജാഫ്ന സർവകലാശാല അധികൃതരും പറയുന്നത്, ആ ശിൽപം അവിടെ സ്ഥാപിക്കാനുള്ള അനുമതി സർവകലാശാലയിൽ നിന്നോ, പ്രാദേശിക ഭരണ കൂടത്തിൽ നിന്നോ നേടിയിട്ടില്ല എന്നും, യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് കൂടിയാണ് അതിനെ ക്യാമ്പസിൽ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തതും എന്നുമാണ്.

ഇത്തരത്തിലുള്ള അനാവശ്യമായ നിർമിതികൾ ശ്രീലങ്കൻ ജനതയുടെ സമാധാനത്തിനും സ്വൈരത്തിനും വിഘാതമാകുമെന്നും പഠിക്കാനെത്തുന്ന യുവമനസ്സുകളെ വഴിതെറ്റിക്കുമെന്നുമാണ് അധികൃതരുടെ ഇതെക്കുറിച്ചുള്ള വിശദീകരണം.

അതേസമയം, തങ്ങളിൽ അവശേഷിച്ചിട്ടുള്ള ആത്മാഭിമാനത്തിന്റെ അവസാനത്തെ കണികയും ഇല്ലായ്ക ചെയ്യാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെയുള്ള മുറുമുറുപ്പ് ജാഫ്‌നയിലെ തമിഴ് വിദ്യാർത്ഥികൾക്കിടയിൽ ശക്തമാവുകയാണ്.