ഡൊണാള്‍ഡ് ട്രംപിന് ഇറാഖ് കോടതിയുടെ അറസ്റ്റ് വാറന്റ്

ബാഗ്ദാദ്: ഇറാൻ രഹസ്യസേനാ വിഭാഗം തലവൻ ജനറൽ ഖാസിം സുലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡോണൾഡ് ട്രംപിനെതിരെ അറസ്റ്റ് വാറന്റ്. കഴിഞ്ഞ വർഷം ജനുവരിയിലാണ് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ സുലൈമാനി അടക്കം ഏഴ് പേർ കൊല്ലപ്പെട്ടത്. പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപിന്റെ നിർദേശ പ്രകാരമായിരുന്നു ഖാസിം സുലൈമാനിയുടെ കൊലപാതകമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

കൊലപാതകം സംബന്ധിച്ച ഇറാഖിന്റെ അന്വേഷണം നടക്കുകയാണ്. അബു മഹ്ദി അൽ മുഹൻദിസിന്റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് കോടതി ട്രംപിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത്.

ഖാസിം സുലൈമാനിയുടെയും ഇറാഖി മിലിഷിയകളുടെ ഡെപ്യൂട്ടി കമാൻഡറായ അബു മഹ്ദി അൽ മുഹൻദിസിന്റെയും വധവുമായി ബന്ധപ്പെട്ട കേസുകൾ പരി​ഗണിക്കാൻ രൂപവത്‌കരിച്ച ബാഗ്ദാദിലെ കുറ്റാന്വേഷണ കോടതിയാണ് ട്രംപിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്. മരണശിക്ഷ ലഭിക്കാവുന്ന ആസൂത്രിത കൊലപാതകമെന്ന കുറ്റമാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്.