മത്സ്യത്തൊഴിലാളിക്ക് കടലമ്മ സമ്മാനിച്ചത് 24 കോടിയുടെ നിധി ; ഞെട്ടൽ മാറാതെ നരിസ് സുവാന്നസാംഗ്

തായ്ലാൻ്റ് : മത്സ്യത്തൊഴിലാളിക്ക് കടല്‍ തീരത്ത് നിന്ന് ലഭിച്ചത് 24 കോടിയുടെ നിധി. തായ്ലാന്‍ഡില്‍ നിന്നുള്ള മത്സ്യബന്ധനത്തൊഴിലാളിയായ നരിസ് സുവാന്നസാംഗ് എന്ന അറുപതുകാരനാണ് വന്‍വിലയുള്ള ആംബര്‍ഗ്രീസ് എന്ന തിമിംഗലത്തിന്‍റെ ഛര്‍ദ്ദി കടല്‍ത്തീരത്ത് നിന്ന് ലഭിച്ചത്. കടല്‍ത്തീരത്ത് കൂടിയുള്ള നടത്തത്തിനിടയിലാണ് 24 കോടിയുടെ നിധി മണലിനുള്ളില്‍ നിന്ന് ലഭിച്ചത്.

ഭാരം കൂടുതലായതിനാല്‍ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ബന്ധുവിന്‍റെ സഹായം തേടിയ നരിസ് ഇതിന് ശേഷം നടത്തിയ സൂക്ഷമ പരിശോധനയിലാണ് കണ്ടെത്തിയത് ആംബര്‍ഗ്രീസാണെന്ന് കണ്ടെത്തിയത്. നൂറുകിലോയോളം ഭാരമുള്ള ആംബര്‍ഗ്രീസാണ് കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും ഭാരമേറിയ തിമിംഗലത്തിന്‍റെ ഛര്‍ദ്ദിയാണ് ഇതെന്നാണ് വിലയിരുത്തുന്നത്.

തെക്കന്‍ തായ്ലാന്‍ഡിലെ നാഖോണ്‍ സി താമ്മറാറ്റ് എന്ന പ്രദേശത്തെ കടല്‍ത്തീരത്ത് നിന്നാണ് തിമിംഗലത്തിന്‍റെ ഛര്‍ദ്ദി ലഭിച്ചത്. കടല്‍ത്തീരത്ത് ഒഴുകിയെത്തിയ നിലയില്‍ കണ്ട മങ്ങിയ നിറത്തിലുള്ള കല്ലുപോലുള്ള വസ്തു എടുക്കുമ്പോള്‍ വന്‍വിലയുള്ള ആംബര്‍ഗ്രീസാണ് ഇതെന്ന് നരിസിന് അറിയില്ലായിരുന്നു.

വിവരം വാര്‍ത്തയായതോടെ 24 കോടി നല്‍കാമെന്ന് ഒരു ബിസിനസുകാരന്‍ വാഗ്ദാനം ചെയ്തതായാണ് നരിസ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. ലഭിച്ച തിമിംഗലത്തിന്‍റെ ചര്‍ദ്ദിയുടെ നിലവാരമനുസരിച്ച് ലഭിക്കുന്ന തുക ഇനിയും കൂടുമെന്നാണ് നിരീക്ഷിക്കുന്നത്.