വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം ഡോളര്‍ (37 കോടിയോളം രൂപ) ഇനാം പ്രഖ്യാപിച്ച് അമേരിക്ക. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ സാജിദ് മിറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ആണ് തുക പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന്റ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് അമേരിക്ക ഇനാം പ്രഖ്യാപിച്ചത്.
2008 നവംബര്‍ 26 നു മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദിയാണ് സാജിദ് മിര്‍. താജ്മഹല്‍ ഹോട്ടല്‍, ഒബ്‌റോയി ഹോട്ടല്‍, ലിയോപോള്‍ഡ് കഫെ, നരിമാന്‍ ഹൗസ്, ഛത്രപതി ശിവജി ടെര്‍മിനസ് എന്നിവിടങ്ങളിലായി നടത്തിയ ആക്രമണങ്ങളില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു.
സാജിദ് മിര്‍ ഏതെങ്കിലും രാജ്യത്ത് അറസ്റ്റിലാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതിനായുള്ള വിവരങ്ങള്‍ക്ക് അഞ്ച് ദശലക്ഷം യുഎസ് ഡോളര്‍ വരെ വാഗ്ദാനം ചെയ്യുന്നു’ യുഎസ് റിവാര്‍ഡ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാം പ്രസ്താവനയില്‍ അറിയിച്ചു.