ഇന്ത്യൻ ജനതയിൽ വലിയ വിഭാഗത്തിന് എപ്പോൾ വേണമെങ്കിലും കൊറോണ വരാം; ഐസിഎംആർ മുന്നറിയിപ്പ്

ന്യൂഡെൽഹി: ഇന്ത്യയിൽവലിയൊരു വിഭാഗം ജനതയ്ക്ക് എപ്പോൾ വേണമെങ്കിലും കൊറോണ വരാമെന്ന സ്ഥിതിയിലാണെന്ന് ഐസിഎംആർ. ഓഗസ്റ്റിൽ മാത്രം ഇന്ത്യയിൽ 74 ദശലക്ഷത്തിലേറെ ആളുകൾക്കു കൊറോണ ബാധിച്ചതായി ഐസിഎംആർ റിപ്പോർട്ട്. ഐസിഎംആറിന്റെ രണ്ടാമത്തെ ദേശീയ സിറോ സർവേയിലാണ് ഈ കണ്ടെത്തൽ. പത്തു വയസ്സിനും അതിനു മുകളിലുള്ളവരുമായ രാജ്യത്തെ ജനസംഖ്യയുടെ 7 ശതമാനത്തോളം പേർക്കാണു രോഗമുണ്ടായത്.

74.3 ദശലക്ഷത്തോളം ഇന്ത്യക്കാരാണ് ഓഗസ്റ്റിൽ രോഗബാധിതരായതെന്നു ലാൻസറ്റ് ഗ്ലോബൽ ഹെൽത്ത് റിപ്പോർട്ട് ചെയ്യുന്നു. സിറോ സർവേകൾ പ്രകാരം 10 ശതമാനത്തിൽ താഴെ ആളുകൾക്കാണു രാജ്യത്ത് വൈറസ് ബാധിച്ചത്.

ഒൻപതിൽ ഒരാൾക്ക് എന്ന കണക്കിൽ യാതൊരു ലക്ഷണവുമില്ലാതെ കൊറോണ വന്നുപോയിട്ടുണ്ടെന്നാണു സിറോ സർവേയിൽ വ്യക്തമായത്. ലക്ഷണമില്ലാത്ത കൊറോണ വലിയ തോതിൽ രാജ്യത്തു പടരുന്നുണ്ട് എന്നാണിതു കാണിക്കുന്നത്.

കൊറോണ ബാധിതരുമായി സമ്പർക്ക ചരിത്രം ഇല്ലാത്തവർക്കും രോഗം വന്നെന്നു സർവേയിൽ കണ്ടെത്തി. സിറോപോസിറ്റീവായ 3 ശതമാനം പേരിൽ മാത്രമാണു രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. സാർവത്രിക പ്രതിരോധ നടപടികളുടെ പ്രാധാന്യത്തിലേക്കാണ് ഇക്കാര്യം വിരൽ ചൂണ്ടുന്നത്’– റിപ്പോർട്ടിൽ പറയുന്നു.

10 വയസ്സിനു മുകളിലുള്ള 15 പേരിൽ ഒരാൾ വീതം കൊറോണ ബാധിച്ചവരാണ്. മേയ് മാസത്തിനും ഓഗസ്റ്റിനും ഇടയിൽ മുതിർന്നവരിലെ രോഗവ്യാപനത്തിൽ 10 ശതമാനം വർധനയുണ്ടായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.