ദിവസേന അഞ്ച് കുട്ടികളെങ്കിലും കൊല്ലപ്പെടുന്നു; അഫ്ഗാനിസ്ഥാനിലെ ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവിട്ട് യുഎന്‍

കാബൂൾ: 2005 മുതല്‍ 2019 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏകദേശം 26,025 കുട്ടികള്‍ കൊല്ലപ്പെടുകയോ, അംഗവൈകല്യമുള്ളവരായി തീരുകയോ ചെയ്തിട്ടുണ്ടെന്ന് യുഎന്‍ പുറത്തുവിടുന്നു. കഴിഞ്ഞ 14 വര്‍ഷമായി അഫ്ഗാനിസ്ഥാനിലെ ഓരോ ദിവസവും അഞ്ച് കുട്ടികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നുവെന്നാണ് വ്യക്തമാക്കുന്നത്.

കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ചാരിറ്റിയാണ് ഈ വിവരം പുറത്തുവിട്ടത്. ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ അഫ്ഗാന്‍ കുട്ടികളുടെ ഭാവിയും സുരക്ഷയും ചര്‍ച്ച ചെയ്യപ്പെട്ടു. സമാധാന ചര്‍ച്ചകള്‍ക്ക് ശ്രമിച്ചെങ്കിലും അഫ്ഗാനിസ്ഥാന്‍ ഇപ്പോഴും അക്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

സേവ് ദി ചില്‍ഡ്രന്‍ പ്രകാരം ലോകത്തിലെ ഏറ്റവും അപകടകരമായ 11 രാജ്യങ്ങളില്‍ ഒന്നാണ് അഫ്ഗാനിസ്ഥാന്‍. 2019ല്‍ ഏറ്റവുമധികം സംഘര്‍ഷങ്ങള്‍ നടന്ന വര്‍ഷമായിരുന്നുവെന്നാണ് പറയുന്നത്. 874 അഫ്ഗാന്‍ കുട്ടികള്‍ കൊല്ലപ്പെടുകയും 2,275 പേര്‍ക്ക് അംഗവൈകല്യങ്ങള്‍ ഉണ്ടായെന്നുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടവരിലും അംഗവൈകല്യ സംഭവിച്ചവരിലും ഏറ്റവും കൂടുതല്‍ ഉള്‍പ്പെട്ടത് ആണകുട്ടികളാണ്. സ്‌കൂളുകള്‍ പതിവായി ആക്രമിക്കപ്പെടുന്നുവെന്നതാണ് കുട്ടികള്‍ക്ക് അപകടമുണ്ടാകാന്‍ കാരണം. 2017നും 2019നും ഇടയില്‍ 300ലധികം സ്‌കൂളുകള്‍ ആക്രമിക്കപ്പെട്ടുവെന്നാണ് കണക്ക്.