തീവ്രവാദത്തിന് ഫ്രാൻസിൻ്റെ കനത്ത പ്രഹരം; മാലിയില്‍ 50 അല്‍ ഖ്വയ്ദ ഭീകരരെ വ്യോമാക്രണത്തില്‍ വധിച്ചു

ബമാക്കോ: തീവ്രവാദത്തിന് കനത്ത പ്രഹരം നൽകി ഫ്രാൻസ്. രാജ്യത്തെ ഇസ്ലാമിക് ഭീകരരുടെ തുടര്‍ച്ചയായ ഭീകരാക്രമണത്തിനൊടുവില്‍ മാലിയില്‍ ഫ്രഞ്ച് നാവികസേന പ്രത്യാക്രമണം നടത്തി. കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രണത്തില്‍ 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചതായി ഫ്രാന്‍സ് അറിയിച്ചു. ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയിലാണ് ആക്രമണം നടത്തിയതെന്നു ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ലെ പറഞ്ഞു.

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്‌സാണ് ആക്രമണം നടത്തിയത്. വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തതായും പ്രതിരോധമന്ത്രി പറഞ്ഞു. നാല് ഭീകരരെ പിടികൂടിയിട്ടുണ്ട്. രണ്ട് മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമാണ് മിസൈല്‍ ആക്രമണത്തിന് എത്തിയത്. അല്‍ ഖായിദയുമായി ബന്ധപ്പെട്ട അന്‍സാറുല്‍ ഇസ്‌ലാം ഗ്രൂപ്പിലെ ഭീകരരെയാണു വധിച്ചത്.

അതിര്‍ത്തി മേഖലയില്‍ നിരവധി മോട്ടോര്‍ബൈക്കുകളില്‍ ഭീകരര്‍ ആക്രമണത്തിനു സജ്ജരാകുന്നുവെന്നു ഡ്രോണ്‍ നിരീക്ഷണത്തില്‍ വ്യക്തമായതിനു പിന്നാലെയാണ് ആക്രമണം നടത്തിയതെന്നു പ്രതിരോധമന്ത്രി പറഞ്ഞു.ഭീകരരിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. 30 മോട്ടോർബൈക്കുകൾ തകർക്കുകയും ചെയ്തു.

ഫ്രാന്‍സില്‍ ഭീകരാക്രമണങ്ങളില്‍ നിരവധി പേര്‍ മരിച്ചതിനു പിന്നാലെയാണു മാലിയിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ ഫ്രഞ്ച് വ്യോമസേന കടുത്ത ആക്രമണം ആഴിച്ചുവിട്ടത്. നീസ് പട്ടണത്തിലെ ഒരു പള്ളിക്കു സമീപം കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെ കഴുത്തറുത്തു കൊന്നിരുന്നു.