സാമ്പത്തികസംവരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണം: സീറോമലബാർ സഭാ നേതൃത്വം മുഖ്യമന്ത്രിയെ കണ്ടു

കൊച്ചി: സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു സർക്കാർ ഏര്‍പ്പെടുത്തിയ സംവരണം പി എസ് സി നിയമനങ്ങളില്‍ 2019 ജനുവരി മുതല്‍ മുന്‍കാലപ്രാബല്യം നൽകണമെന്ന് സീറോ മലബാർ സഭാ നേതൃത്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അധ്യാപകനിയമന അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സീറോമലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്തും കണ്‍വീനര്‍ ബിഷപ് തോമസ് തറയിലും തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു നിവേദനം നല്‍കി.

നൂറ്റിമൂന്നാം ഭരണഘടനാഭേദഗതിയിലൂടെ രാജ്യത്തു നിലവില്‍വന്ന ഇ ഡബ്ലിയു എസ് സംവരണം കേരളത്തില്‍ നടപ്പിലാക്കിയ സര്‍ക്കാരിനെ പ്രതിനിധി സംഘം അഭിനന്ദിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

സംവരണാവകാശം നിശ്ചയിക്കുന്നതില്‍ കേന്ദ്രം നല്‍കിയിരിക്കുന്ന മാനദണ്ഡങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതു പുനഃപരിശോധിക്കണം. ഇതുവഴി സംവരണത്തിന് അര്‍ഹരായ ധാരാളം പാവപ്പെട്ടവര്‍ക്ക് അര്‍ഹമായ സംവരാണാനുകൂല്യം നഷ്ടമാകുന്നുവെന്നും മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ പറയുന്നു.

സാമ്പത്തിക സംവരണത്തെക്കുറിച്ചു നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ നടത്തുന്ന വ്യാജപ്രചരണങ്ങളെക്കുറിച്ചും സഭാനേതൃത്വം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

അധ്യാപകനിയമന അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അടങ്ങിയ നിവേദനം ഇന്‍റര്‍ചര്‍ച്ച് വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ആര്‍ച്ച്ബിഷപ് താഴത്ത് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു. ആയിരക്കണക്കിനു അധ്യാപക- അനധ്യാപക നിയമനങ്ങള്‍ക്കു സര്‍ക്കാരിന്‍റെ അംഗീകാരം ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ന്യൂനപക്ഷ മനേജ്മെന്‍റുകള്‍ക്കു ഭരണഘടന അനുവദിച്ചുതരുന്ന നിയമനാവകാശം നിലനിര്‍ത്തിക്കൊണ്ട് ഒരു ഒറ്റത്തവണ ഒത്തുതീര്‍പ്പിലൂടെ
പ്രശ്നം പരിഹരിക്കണമെന്നു മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. അധ്യാപകനിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കി.

ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ കീഴിലുള്ള ന്യൂനപക്ഷക്ഷേമ പദ്ധതികളുടെ നടത്തിപ്പില്‍ കേരളത്തിലെ ക്രൈസ്തവസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന അനീതിപരമായ അവഗണനയെക്കുറിച്ചും പ്രതിനിധിസംഘം മുഖ്യമന്ത്രിയോട് പരാതി ഉന്നയിച്ചു. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം അംഗീകരിക്കാനാവില്ല. ന്യൂനപക്ഷ കമ്മീഷന്‍ ആക്ടില്‍ കമ്മീഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് 2017ല്‍ വരുത്തിയ ഭേദഗതി റദ്ദ് ചെയ്യണമെന്നും മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

സംവരണേതര വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്കു വേണ്ടിയുള്ള 10% സംവരണ വിഷയം 2020 ജനുവരി മാസം കൂടിയ സീറോമലബാര്‍ മെത്രാന്‍ സിനഡ് ചര്‍ച്ചചെയ്യുകയും ഈ വിഷയത്തില്‍ സത്വര നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ടു സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡ് തീരുമാനപ്രകാരം മുഖ്യമന്ത്രിക്കു കത്തയയ്ക്കുകയും ചെയ്തിരുന്നു.

സംവരണ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ തുടര്‍നടപടികള്‍ ഉറപ്പുവരുത്തുവാന്‍ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷനെ സിനഡ് ചുമതലപ്പെടുത്തുകയും ചെയ്തു. വിവിധ കോഴ്സുകളില്‍ 10% സംവരണം ഏര്‍പ്പെടുത്താനുള്ള നിരവധി ഇടപെടലുകള്‍ ബന്ധപ്പെട്ട വകുപ്പുകളുമായി കമ്മീഷന്‍ നടത്തിയിരുന്നു. സംവരേണതര വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കു സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഭരണാഘടനാനുസൃതമുള്ള ആനുകൂല്യം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നു ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചു.