അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അവസാന സംവാദം ഇന്ന്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ നിര്‍ണായകവും അവസാനത്തേതുമായ സംവാദം ഇന്ന് നടക്കും. രണ്ടാം തവണയും ഭാഗ്യം തേടുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും മുന്‍ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ ജോ ബൈഡനും നാഷ് വില്ലെയിലെ ബെല്‍മോണ്ട് സര്‍വകലാശാലയില്‍ നടക്കുന്ന സംവാദത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. ഇന്ത്യന്‍ സമയം 6 30 നാണ് സംവാദം നടക്കുന്നത്.

വ്യക്തിപരമായ വിമര്‍ശനങ്ങളുടേയും, ബഹളത്തിന്റേയും പേരില്‍ ആദ്യ സംവാദം വിവാദമായിരുന്നു. ട്രംപിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ടാം സംവാദം റദ്ദാക്കി.

കര്‍ശനമായ നിയന്ത്രണങ്ങളോടെയായിരിക്കും സംവാദം നടക്കുക.ഈ തീരുമാനം ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ മോഡറേറ്റര്‍ക്കെതിരെ വിമര്‍ശനവുമായി ട്രംപ് രംഗത്തെത്തി. വ്യക്തിപരമായ വിമര്‍ശനങ്ങള്‍ കൂടിയാല്‍ മൈക്ക് ഒഫ് ചെയ്യാനാണ് കമ്മിഷന്റെ തീരുമാനം.

അതേസമയം, ബുധനാഴ്ച മുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും സജീവമായി. ഒബാമയുടെ സാന്നിദ്ധ്യം ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസിനും ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.