ചൈന അമേരിക്കയോട് കാണിച്ച ക്രൂരത പൊറുക്കാനാവില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഫ്ലോറിഡ: ചൈന അമേരിക്കയോട് കാണിച്ച ക്രൂരത പൊറുക്കാനാവില്ലെന്ന് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ ലോകം മുഴുവന്‍ പരത്തിയത് ചൈനയാണ്. അമേരിക്കയിലെ കൊറോണ പ്രതിരോധം ശക്തമാണെന്നും ഇത് മനുഷ്യന്‍ സൃഷ്ടിച്ച ഭയാനക പ്രതിഭാസമാണെന്നും ട്രംപ്
അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫ്ലോറിഡയിലെ ഒകാലയിൽ നടന്ന പ്രചാരണ പരിപാടിയിലാണ് ട്രംപ് ചൈനക്കെതിരേ ആഞ്ഞടിച്ചത്.

ചൈനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും ഒരു അറിവുമില്ല. ആരും ഇതുപോലൊരു അവസ്ഥ കണ്ടിട്ടില്ല. ഇത്തരമൊരു സാഹചര്യം ഉണ്ടാകുമെന്ന് ആര്‍ക്കും യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. എന്നാല്‍ പ്ലേഗിനെ ഇല്ലാതാക്കിയപോലെ നാം ഇതിനേയും നശിപ്പിക്കും. രണ്ടു ലക്ഷം പേരെ നമുക്ക് നഷ്ടമായിരിക്കുകയാണ്. ചൈന നമ്മോട് കാണിച്ച ക്രൂരത നാം ഒരിക്കലും മറക്കില്ല’ ട്രംപ് പറഞ്ഞു.

ഒക്ടോബർ ഒന്നിനാണ് ട്രംപിനു കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്‌. മൂന്ന് രാത്രിയും നാല് പകലും മിലിട്ടറി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു ട്രംപ്. പിന്നീട് രോഗ മുക്തനായെന്നും പ്രതിരോധശേഷി നേടിയെന്നും വ്യക്തമാക്കി അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൊറോണ ബാധിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് കുറച്ചുദിവസം വിട്ടുനിൽക്കേണ്ടി വന്നെങ്കിലും തിങ്കളാഴ്ച മുതൽ ട്രംപ് പ്രചാരണം പുനരാരംഭിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാൻ വൈറ്റ് ഹൗസിലെ ഡോക്ടർമാർ അനുമതി നൽകിയതിനെ തുടർന്നായിരുന്നു ഇത്.

അതേസമയം, അമേരിക്കൻ പ്രസിഡന്റായ തനിക്ക് വൈറ്റ് ഹൗസിൽ അടച്ചിരിക്കാനാവില്ല. കൊറോണ ഭീഷണി വകവെക്കാതെ ജനങ്ങളെ കാണേണ്ടതുണ്ട്. മാസ്ക് ധരിക്കുന്നതിനോട് തനിക്ക് എതിർപ്പില്ലെന്നും ട്രംപ് വ്യക്തമാക്കി.