ലോകത്തെ ഭീതിയിലാഴ്ത്തി നിരവധി ജീവൻ അപഹരിച്ചു; ഒടുവിൽ ഗെയിംകളിച്ച പതിനൊന്നുകാരൻ ആത്മഹത്യ ചെയ്തു

റോം∙ ഒരു വർഷം മുൻപു ലോകത്തെ ആകെ ഭീതിയിലാഴ്ത്തി നിരവധി പേരുടെ ജീവൻ അപഹരിച്ച ബ്ലൂ വെയിൽ ഗെയിമിന് സമാനമായ ഗെയിം കളിച്ച് ഇറ്റലിയിൽ പതിനൊന്നുകാരൻ ആത്മഹത്യ ചെയ്തു. ഇറ്റലിയിലെ നേപ്‍ലസിൽ കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ പത്താം നിലയിലെ ജനലിൽനിന്നു ചാടിയാണ് ആത്മഹത്യ ചെയ്തത്.

മാതാപിതാക്കൾക്ക് അവസാന സന്ദേശം എഴുതിവച്ചതിനു ശേഷമാണ് കുട്ടി ജീവനൊടുക്കിയത്. ‘അച്ഛനെയും അമ്മയേയും ഞാൻ സ്നേഹിക്കുന്നു. തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം. എനിക്ക് അധികം സമയമില്ല. എന്നോട് ക്ഷമിക്കണം’ എന്നാണ് കുട്ടി കുറിച്ചത്.
ഓൺലൈനിൽ ഭീതികരമായ വെല്ലുവിളികളുമായി എത്തുന്ന സാങ്കൽപ്പിക കഥാപാത്രം ജോന്നാഥൻ ഗലിൻഡോയെയാണോ കുട്ടി ഉദ്ദേശിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. കുട്ടികളെ കൊണ്ട് ഭീകരവും അപകടകരവുമായ പ്രവർത്തികൾ ചെയ്യിക്കുന്ന മനുഷ്യന്റെയും നായയുടെയും സമ്മിശ്ര മുഖമുള്ള കഥാപാത്രമാണ് ഗലിൻഡോ. ഈ ഗെയിം കുട്ടികളെ ആത്മഹത്യയിലേക്കു വരെ നയിക്കുന്നു.

ഉപഭോക്താവിന്റെ സമൂഹമാധ്യമത്തിൽ ഗലിൻഡോയെ ചേർക്കുന്നതോടെയാണ് ഗെയിം ആരംഭിക്കുന്നത്. അർധരാത്രി എഴുന്നേറ്റ് പ്രേത സിനിമകൾ കാണുക എന്നീ ടാസ്കുകളിലൂടെയാണ് ഗെയിം ആരംഭിക്കുന്നത്. എന്നാൽ പിന്നീട് കളിക്കാരെ സ്വയം മുറിവേൽപ്പിക്കാൻ ഉൾപ്പെടെ ഗലിൻഡോ പ്രേരിപ്പിക്കുന്നതിലൂടെ ഗെയിം വേറൊരു തലത്തിലേക്ക് മാറും. ഗെയിം കളിക്കുന്നയാൾ സ്വയം മരണംവരിക്കുക എന്നതാണ് അവസാന ചാലഞ്ച്.