അമേരിക്ക ചൈനീസ് ആപ്പുകളായ ടിക് ടോക്കും വി ചാറ്റും നിരോധിക്കുന്നു

വാഷിംഗ്ടൺ: അമേരിക്കയിൽ ചൈനീസ് ആപ്പുകളായ ടിക് ടോക്കും വി ചാറ്റും നിരോധിക്കുമെന്ന് സർക്കാർ. സുരക്ഷാ പ്രശ്‌നങ്ങളെ തുടർന്നാണ് ചൈനീസ് ആപ്പുകൾ നിരോധിക്കാൻ യുഎസ് കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചത്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

അതേസമയം നിരോധന തീരുമാനം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കമ്പനി അധികൃതർ നടത്തുന്ന ചർച്ച വിജയിച്ചില്ലെങ്കിൽ ആപ്പുകൾ നിരോധിക്കും. ടിക് ടോക് നിലനിൽക്കണമെങ്കിൽ അമേരിക്കൻ കമ്പനി ഏറ്റെടുക്കണമെന്ന് ഉടമകളായ ബൈറ്റ്ഡാൻസിന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്ത്യശാസനം നൽകിയിരുന്നു. തുടർന്ന് ഒറാക്കിൾ കോർപ്പറേഷൻ എന്ന കമ്പനിയുമായി ബൈറ്റ്ഡാൻസ് ചർച്ചകൾ പുരോഗമിക്കുകയാണ്. ടിക് ടോക് ഗ്ലോബൽ എന്ന പുതിയ കമ്പനി രൂപീകരിക്കാനാണ് നീക്കം. ആപ്പിൾ സ്റ്റോർ, പ്ലേസ്റ്റോർ എന്നിവയിൽ നിന്ന് ഈ ചൈനീസ് ആപ്പുകൾ നീക്കം ചെയ്യാൻസ നിർദേശം നൽകിയിട്ടുണ്ടെന്നും യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ടിക് ടോക് അമേരിക്കൻ കമ്പനികൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് നിരോധന വാർത്ത പുറത്തുവന്നത്. എന്നാൽ, രണ്ട് ദിവസത്തിനകം തീരുമാനമായാൽ നിരോധന തീരുമാനം മാറ്റാനും സാധ്യതയുണ്ട്. ചൈനയുമായുള്ള അതിർത്തി സംഘർഷത്തെ തുടർന്ന് ഇന്ത്യയാണ് ആദ്യം ടിക് ടോക്, പബ്ജി അടക്കമുള്ള നിരവധി ചൈനീസ് ആപ്പുകൾ രണ്ട് ഘട്ടങ്ങളിലായി നിരോധിച്ചത്. ജനപ്രിയ ആപ്പുകൾ നിരോധിച്ചത് ചൈനക്ക് വലിയ തിരിച്ചടിയായിരുന്നു.