മാസ്കും വാക്സിനും വേണ്ടെന്ന് ഗ്രീക്ക് ജനത

ഏതന്‍സ്: കൊറോണയെ പ്രതിരോധിക്കാൻ മാസ്കും വാക്സിനും വേണ്ടെന്ന് ഗ്രീക്ക് ജനത. അടുത്തിടെ നടത്തിയ ഒരു സര്‍വേയിലാണ് 44 ശതമാനം ആളുകളും കൊറോണ പ്രതിരോധ വാക്സിനും മാസ്കിനും എതിരായി വോട്ടു ചെയ്തത്. ഇവ രണ്ടും വേണ്ടെന്ന് വയ്ക്കാനുള്ള കാരണം സര്‍വേയില്‍ വ്യക്തമാക്കിയിട്ടില്ല. 44നും 54നും ഇടയില്‍ പ്രായമുള്ളവരാണ് ഇവ രണ്ടും നിഷേധിച്ചിരിക്കുന്നവരിലേറെയും.സൗജന്യമായി ലഭിച്ചാല്‍ പോലും വാക്സിന്‍ വേണ്ടെന്നാണ് ഇവരുടെ നിലപാട്. മെട്രണ്‍ അനാലിസിസ് എന്ന ഗ്രീക്ക് കമ്ബനിയാണ് ജനങ്ങള്‍ക്കിടയില്‍ സര്‍വേ നടത്തിയത്.

രോഗത്തെ പൊരുതി തോല്‍പ്പിക്കാനാണ് താത്പര്യമെന്ന് ചെറിയ ഒരു വിഭാഗം സര്‍വേയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ ഫലപ്രദമായ രീതിയില്‍ കൊറോണ രോഗത്തെ പിടിച്ചുനിറുത്തിയ രാജ്യമാണ് ഗ്രീക്ക്. വാക്സിന്‍ കണ്ടെത്തിയാല്‍ പോലും അത് നിര്‍ബന്ധമാക്കില്ലെന്നും വാക്സിനായി പിന്തുണ പ്രഖ്യാപിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നുമാണ് ഗ്രീക്ക് സര്‍ക്കാര്‍ പറയുന്നത്.

ലോകത്തിന്റെ പല ഭാഗത്തും കൊറോണ വ്യാപനം രൂക്ഷമായി തുടരുമ്ബോഴും ലോക്ഡൗണിനെതിരെയും മാസ്ക് ധരിക്കലിനെതിരെയുമൊക്കെ പൊതുജനം തെരുവിലിറങ്ങി തുടങ്ങിയിട്ടുണ്ട്.