അലാസ്കയിൽ ആകാശത്ത് വിമാനങ്ങൾ കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു; മരിച്ചവരിൽ യുഎസ് പാർലമെൻ്റ് അംഗവും

വാഷിംഗ്ടൺ: അലാസ്കയിലെ ആംഗറേജിൽ ആകാശത്ത് രണ്ടു വിമാനങ്ങൾ കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. സോൾഡോട്ട്ന വിമാനത്താവളത്തിന് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പെട്ട വിമാനത്തിൽ ഒന്ന് പറത്തിയിരുന്ന യുഎസ് കോൺഗ്രസിലെ റിപബ്ലിക് അംഗവും മരിച്ചവരിൽ പെടുന്നു. റിപ്പബ്ലിക്കൻ അംഗമായ ഗാരി നോപ്പ് ഒരു വിമാനത്തിൽ തനിച്ചായിരുന്നു.

നാല് വിനോദ സഞ്ചാരികളുമായി പറന്ന മറ്റൊരു വിമാനവുമായിട്ടാണ് കൂട്ടിയിടിച്ചത്. ഇതിലെ പൈലറ്റും ഗൈഡുമടക്കം കൊല്ലപ്പെട്ടു. ആറ് പേരും അപകടം നടന്നയുടൻ മരിച്ചു. ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. കൂട്ടിയിടിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങൾ ദേശീയപാതയിലാണ് പതിച്ചത്.