അണ്ഡാശയ കാന്‍സറിന് കാരണമാകുന്നു; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 200 കോടി നല്‍കണമെന്ന് കോടതി

വാഷിം​ഗ്ടൺ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍ക്കം പൗഡര്‍ കാന്‍സറിന് കാരണമാകുന്നു എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് വൻ തുക പിഴചുമത്തി കോടതി. കമ്പനിക്ക് 200 കോടിയാണ് നഷ്ടപരിഹാര തുകയായി യു.എസ് കോടതി ചുമത്തിയത്. മിസോറി അപ്പീല്‍ കോടതിയാണ് 2018 ജൂലൈയില്‍ ചുമത്തിയ നഷ്ടപരിഹാര തുകയായ 4.69 ബില്യണ്‍ തുക 2.12 ബില്യണ്‍ ആയി കുറച്ച് കേസില്‍ വിധി പൂര്‍ത്തിയാക്കിയത്.

കേസിലെ വാദികള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നാണ് ഉള്‍പ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് തുകയില്‍ ഇളവ് നല്‍കിയത്. അണ്ഡാശയ കാന്‍സറിന് കാരണമാകുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരെ കടുത്ത നടപടിയെടുത്തത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍ ഉപയോഗിച്ചതിലൂടെ വാദികള്‍ക്കുണ്ടായ ശാരീരിക, മാനസിക, വൈകാരിക വിഷമതകള്‍ക്ക് പണം പകരമാവില്ലെന്നും കോടതി പ്രസ്താവിച്ചു.

കാന്‍സറിന് കാരണമാകുന്ന ആസ്ബറ്റോസ് പൊടി അടക്കമുള്ളവ ഉത്പന്നങ്ങളിൽ ചേർത്ത് ഉപഭോക്താക്കള്‍ക്ക് വിറ്റഴിച്ച കുറ്റം കോടതി ഗൗരവകരമായി തന്നെ കണക്കിലെടുത്താണ് വിധി പ്രസ്താവിച്ചത്. കേസില്‍ പ്രതികള്‍ വലിയ കക്ഷികളായതിനാല്‍ തന്നെ വലിയ തുക നല്‍കണമെന്ന് കോടതി നിരീക്ഷിച്ചു.