പുതിയ കൊറോണ കേസുകളില്ല; തായ്‌ലാന്‍ഡില്‍ കര്‍ഫ്യു അവസാനിപ്പിച്ചു

ബാംങ്കോക്: പുതിയ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ പശ്ചാതലത്തിൽ തായ്‌ലാന്‍ഡില്‍ കൊറോണ പ്രതിരോധത്തിന്റെ ഭാ​ഗമായുള്ള കര്‍ഫ്യു അവസാനിപ്പിച്ചു. തായ്‌ലാന്‍ഡില്‍ 21 ദിവസമായി പുതിയ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തിങ്കളാഴ്ച കര്‍ഫ്യു പിന്‍വലിച്ചെങ്കിലും സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയിട്ടില്ല. 120ൽ താഴെ വിദ്യാർത്ഥികളുള്ള സ്കൂളുകൾ, എക്സിബിഷൻ ഹാളുകൾ, സംഗീത മേളകള്‍, ചലച്ചിത്ര നിർമ്മാണങ്ങൾ, കളിസ്ഥലങ്ങൾ, അമ്യൂസ്മെന്റ് പാർക്കുകൾ, കാണികളില്ലാത്ത കായിക മത്സരങ്ങൾ എന്നിവയാണ് തിങ്കളാഴ്ച വീണ്ടും തുറക്കാൻ അനുവദിച്ച മറ്റ് സ്ഥാപനങ്ങൾ.

ചൈനക്ക് പുറത്ത് ആദ്യം കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് തായ് ലാന്‍ഡ്. 70 മില്യണാണ് ഇവിടുത്തെ ജനസംഖ്യ. കര്‍ഫ്യൂ പിന്‍വലിച്ചതിന്റെ പശ്ചാതലത്തില്‍ റെസ്റ്റോറന്റുകളിലെ മദ്യവില്‍പ്പന പുനരാരംഭിക്കുകയും ചെയ്തു. തായ്ലാന്‍ഡില്‍ ആകെ 3,135 കൊറോണ ബാധിതരാണ് ഉണ്ടായിരുന്നത്. 58 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം പബ്ബുകളും ബാറുകളും അടഞ്ഞുതന്നെ കിടക്കും. റെസ്റ്റോറന്റുകള്‍ രണ്ടാഴ്ച മുമ്പെ സാമൂഹിക അകലം പാലിച്ച് തുറന്നിരുന്നു. ഇവിടെ മദ്യം അനുവദിച്ചതാണ് പുതിയ ഉത്തരവ്. നേരത്തെ തുടര്‍ച്ചയായി 11 ദിവസം കൊറോണ വൈറസ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ ന്യൂസിലാന്‍ഡും നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു.