അറ്റ്‌ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ വെടിവച്ചുകൊന്നു

ന്യൂയോർക്ക്: അറ്റ്‌ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പോലിസ് വെടിവച്ചുകൊന്നു. ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധം കെട്ടടങ്ങും മുമ്പേയാണ് അമേരിക്കയില്‍ വീണ്ടും പൊലിസിന്റെ നരനായാട്ട്. കാറില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന റെയ്ഷാദ് ബ്രൂക്ക് എന്ന 27കാരനാണ് പൊലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് പൊലിസ് പരിശോധനയ്ക്ക് തയ്യാറാവാതെ കൊല്ലപ്പെട്ട ബ്രൂക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത്. പൊലിസ് ഉദ്യോഗസ്ഥനില്‍നിന്ന് തോക്കുപിടിച്ചെടുത്ത് തന്നെ പിന്തുടര്‍ന്നവര്‍ക്കെതിരേ വെടിവയ്ക്കാനും ശ്രമിച്ചു. ഇതെത്തുടര്‍ന്നാണ് വെടിയുതിര്‍ക്കേണ്ടിവന്നതെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍, വെടിവയ്പ്പിന് ഇതൊരു ന്യായീകരണമല്ലെന്ന് മേയര്‍ വ്യക്തമാക്കി.

റെയ്ഷാദ് ഭക്ഷണശാലയിലേക്കുള്ള വഴി തടസ്സപ്പെടുത്തിയെന്നും ഇതെത്തുടര്‍ന്ന് ഇയാളെ അറസ്റ്റുചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സംഘര്‍ഷമുണ്ടായെന്നുമാണ് വെടിവയ്പ്പിന് ന്യായീകരണമായി പൊലിസ് അധികൃതരുടെ വിശദീകരണം. സംഭവതെത്തുടര്‍ന്ന് നഗരത്തിലെ പൊലിസ് മേധാവി എറിക ഷീല്‍ഡ്‌സ് രാജിവച്ചതായി അറ്റ്‌ലാന്‍ഡ മേയര്‍ കെയ്ഷ ലാന്‍സ് ബോട്ടംസ് അറിയിച്ചു. എത്രയുംപെട്ടെന്ന് സര്‍വീസില്‍നിന്ന് പുറത്താക്കാനാണ് നിര്‍ദേശം.