ജോർജ് ഫ്ലോയിഡിൻ്റെ നരഹത്യ; അമേരിക്കയിൽ പലയിടത്തും കൊള്ളിവയ്പും കലാപവും

മിനിയാപൊളിസ്: കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡെന്ന 46 കാരനായ യുവാവിനെ നടുറോഡിൽ പൊലീസുകാരൻ കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ അമേരിക്കയിൽ പ്രതിഷേധം ആളിക്കത്തുന്നു. ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തെത്തുടർന്ന് അമേരിക്കയിലെ മിനിയാപൊളിസ്, ഡെൻവർ, ന്യൂയോർക്ക്, ഓക്ക്‌ലാൻഡ് എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്.

പ്രതിഷേധക്കാർ മിനിയാപൊളിസ് സ്റ്റേഷന്റെ കവാടത്തിനു തീയിട്ടു. തുടർന്ന് പോലീസ് സ്റ്റേഷൻ പോലീസുകാർ പൂട്ടി അവിടെ നിന്ന് രക്ഷപ്പെട്ടു. പൊലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റുകൊണ്ട് വെടിവച്ചുമാണ്‌ പ്രതിഷേധക്കാരെ നേരിട്ടത്.
മറ്റിടങ്ങളിൽ പ്രതിഷേധക്കാർ വ്യാപാര സ്‌ഥാപനങ്ങൾ കൊള്ളയടിച്ചു.
ഏതാണ്ട് 170 വ്യാപാര സ്‌ഥാപനങ്ങൾ തകർന്നതായി സെന്റ് പോളിൽ പോലീസ് വകുപ്പ് റിപ്പോർട്ട് ചെയ്തു.

പലയിടങ്ങളിലും ജനങ്ങൾ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയാണ്.

പ്രതിഷേധത്തെ നേരിടാൻ മിനസോട്ട ഗവർണർ നാഷണൽ ഗാർഡിനെ സജീവമാക്കി. മിനിയാപൊളിസ്, സെന്റ് പോൾ, പരിസര പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിർഭാഗ്യവശാൽ ചില വ്യക്തികൾ നിയമവിരുദ്ധവും അപകടകരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. അതിൽ തീവയ്പ്, കലാപം, കൊള്ള, പൊതു-സ്വകാര്യ സ്വത്ത് നശിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നുവെന്ന് ഗവർണ്ണർ കുറ്റപ്പെടുത്തി.

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ദേശീയ ഗാർഡിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി. പ്രതിഷേധക്കാരെ “മോഷ്ടാക്കൾ” എന്ന് മുദ്രകുത്തി. ന്യൂയോർക്കിൽ പ്രതിഷേധത്തിൽ 40 പേരെയെങ്കിലും ഉദ്യോഗസ്ഥർ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

തനിക്ക് വേദന എടുക്കുന്നുവെന്നും ശ്വാസം മുട്ടുന്നുവെന്നും വെള്ളം വേണമെന്നും ജോർജ് ഫ്ലോയിഡ് പറയുന്നുത് വകവെക്കാതെ പോലീസുകാരൻ മ്യഗീയമായി ഇയാളെ മട്ടുകാലിന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തിൻ്റെ വീഡിയോ ലോകമെങ്ങും വൈറലായിരുന്നു. അതേസമയം ഇത്തരം സംഭവങ്ങൾ മുമ്പും നഗരത്തിൽ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എല്ലാം കണ്ട് ഒന്നും മിണ്ടാതെയും കാണാതെയും നോക്കുകുത്തികളെ പോലെ നിൽക്കാനേ ഇവർക്ക് കഴിഞ്ഞിട്ടുള്ളൂ എന്നാൽ ഫ്‌ളോയിഡിന്റെ മരണത്തെ തുടർന്ന് ഇപ്പോൾ നഗരത്തിൽ പ്രതിഷേധം ശക്തമായിരിക്കയാണ്.

ഈ സമയത്താണ് അമേരിക്കൻ പ്രസിഡന്റിന്റെ വിവാദപരമായ ട്വിറ്റെർ പോസ്റ്റും പുറത്തു വന്നിരിക്കുന്നത് .
ഈ കൊള്ളക്കാര്‍ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ ഓര്‍മ്മയെ അപമാനിക്കുകയാണ്. ഇത് സംഭവിക്കാന്‍ ഞാന്‍ അനുവദിക്കില്ല. ഗവര്‍ണര്‍ ടിം വാലസുമായി സംസാരിച്ചു. എന്തെങ്കിലും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായാല്‍ നിയന്ത്രണം ഏറ്റെടുക്കും. എപ്പോള്‍ കൊള്ള തുടങ്ങുന്നോ അപ്പോള്‍ വെടിവെപ്പ് ആരംഭിക്കും എന്നാണ് ട്രംപ് പറഞ്ഞത്.
രാജ്യത്തിന്റെ പ്രസിഡന്റ്‌ തന്നെ സ്വന്തം ജനങ്ങളെ നിറത്തിന്റെ പേരിൽ വേർതിരിച്ചു കാണുന്ന ക്രൂരതയാണ് ഇവിടെ പ്രകടമായതെന്ന് ആക്ഷേപം ശക്തമാണ്.

അതേസമയം ഫ്‌ളോയിഡിന്റെ മരണത്തിൽ ശക്തമായ ക്രിമിനൽ അന്വേഷണം നടത്തുകയാണെന്നും കേസിന് മുൻഗണന നൽകുന്നുണ്ടെന്നുമാണ് യുഎസ് അറ്റോർണി ഓഫീസും മിനിയാപൊളിസിലെ എഫ്ബിഐയും പറഞ്ഞത്. ഫ്ലോയിഡിന്റെ പൗരാവകാശങ്ങൾ ലംഘിക്കപ്പെട്ടത് കേന്ദ്രീകരിച്ച് എഫ്ബിഐയും അന്വേഷണം നടത്തുന്നുണ്ട്.