മുന്നനുഭവങ്ങൾ പാഠമായി; ഇടുക്കിയിൽ നിയന്ത്രണം; ഇളവുകൾ നാളെ പരിഗണിക്കും

തൊടുപുഴ:അവസാന കൊറോണ രോഗിയും ആശുപത്രി വിട്ടെങ്കിലും മുന്നനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇടുക്കിയിൽ നിയന്ത്രണം തുടരും. അതേ സമയം അവസാന കൊറോണ രോഗിയും ആശുപത്രി വിട്ടതോടെ ജില്ല കൊറോണ മുക്തമായി. കഴിഞ്ഞ തവണയും രോഗികളില്ലാതായതോടെ ജില്ല കൊറോണ മുക്തമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോഴാണ് വീണ്ടും കൊറോണ രോഗബാധിതർ കൂടിയത്.ഗ്രീൻ സോണിൽ നിന്ന് പൊടുന്നനെ റെഡ് സോണിലേക്ക് മാറിയ ഒരനുഭവമായിരുന്നു അത്. അതു കൊണ്ട് നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

രണ്ടാംഘട്ടത്തിൽ കൊറോണ ബാധിച്ച പതിനാല് പേരും രോഗമുക്തരായി ആശുപത്രി വിട്ടു.

ഏലപ്പാറയിലെ ആശാപ്രവർത്തകയാണ് ഒടുവിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്. ജില്ലയിൽ ആകെ 24 പേർക്കായിരുന്നു കൊറോണ ബാധിച്ചത്. രണ്ടാം ഘട്ടമായിരുന്നു കൂടുതൽ വെല്ലുവിളി ആയത്. വിദേശത്ത് നിന്നും, തമിഴ്നാട്ടിൽ നിന്നും വന്നവരാണ് ഇതിലേറെയുണ്ടായിരുന്നത്.

കടുത്ത ജാഗ്രത പുലർത്തിയതിനാൽ സമൂഹവ്യാപനമടക്കം ഒഴിവാക്കാനായി. കൊറോണ മുക്തമെങ്കിലും ജില്ലയിലെ നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകില്ല.

കടകളുടെ പ്രവർത്തനസമയത്തിൽ ചിലപ്പോൾ ഇളവ് അനുവദിച്ചേക്കും. ഇതിൽ തിങ്കളാഴ്ചയെ തീരുമാനമുണ്ടാകൂ. അതിർത്തികളിൽ കർശന നിരീക്ഷണം തുടരുകയാണ്.ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ വരവ് വരും ദിവസങ്ങളിൽ കൂടുമെന്നതിനാൽ ഇവിടെ കൂടുതൽ ജാഗ്രത വേണ്ടിവരും